തോൽവിക്ക് കാരണം സർഫറാസ്; പാക്കിസ്ഥാൻ ക്യാപ്റ്റനെ രൂക്ഷമായി വിമർശിച്ച് ഷൊഐബ് അക്തർ
ഇന്ത്യക്കെതിരായ ദയനീയ തോൽവിക്ക് കാരണം പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് ഖാൻ്റെ തീരുമാനങ്ങളാണെന്ന് മുൻ താരം ഷൊഐബ് അക്തർ. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച സർഫറാസിൻ്റെ തീരുമനമുൾപ്പെടെ അക്തർ വിമർശിച്ചു. മത്സരം വിജയിക്കാതിരിക്കാനാണ് സർഫറാസ് ശ്രമിച്ചതെന്നും അക്തർ കുറ്റപ്പെടുത്തി.
‘മഴ പെയ്തത് കൊണ്ട് ആദ്യം ബോള്‍ ചെയ്യുകയാണോ വേണ്ടത്? മൈതാനം നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നു. അതുപോലൊരു അവസ്ഥയില്‍ ആദ്യം ബോള്‍ ചെയ്യുക എന്നത് മണ്ടൻ തീരുമാനമായിരുന്നു. മുമ്പും പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ പാക്കിസ്ഥാന്‍ പിന്നിലാണ്, പ്രത്യേകിച്ച് ഇന്ത്യയ്ക്ക് എതിരെ.’- അക്തർ പറയുന്നു.
ശക്തമായ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റുള്ള ഇന്ത്യക്കെതിരെ സ്കോർ പിന്തുടർന്ന് വിജയിക്കാനാവുമെന്ന് പാക്കിസ്ഥാനെ പ്രേരിപ്പിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അക്തർ കൂട്ടിച്ചേർത്തു. 2017 ചാമ്പ്യൻസ് ട്രോഫിയിൽ കോലിയുടെ അബദ്ധം സർഫറാസ് ആവർത്തിച്ചുവെന്നും ബൗളിംഗാണ് നമ്മുടെ ശക്തിയെന്ന് സർഫറാസ് മനസ്സിലാക്കിയില്ലെന്നും അക്തർ കുറ്റപ്പെടുത്തി.
‘ടോസ് കിട്ടിയപ്പോള്‍ തന്നെ മത്സരം പകുതി ജയിച്ചതാണ്. ആദ്യം ബാറ്റ് ചെയ്ത് 270 റണ്‍സ് നേടിയിരുന്നെങ്കിലും പാക്കിസ്ഥാന് പ്രതിരോധിക്കാൻ കഴിയുമായിരുന്നു.’- അക്തർ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here