Advertisement

‘ഹംപിൽ ചാടി തുടയെല്ല് പൊട്ടി; മൂത്രമൊഴിക്കാൻ നൽകിയത് കുപ്പി’; കല്ലട ബസിന്റെ ക്രൂരത വീണ്ടും

June 20, 2019
Google News 0 minutes Read

യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കല്ലടെ ബസ് ജീവനക്കാർക്ക് എതിരെ മറ്റൊരു പരാതി. ബസിന്റെ അമിത വേഗതയും അശ്രദ്ധക്കുറവും മൂലം യാത്രക്കാരന് ഗുരുതര പരിക്കാണ് സംഭവിച്ചത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ പയ്യന്നൂർ സ്വദേശി മോഹനന്റെ തുടയെല്ല് പൊട്ടിയതായാണ് പരാതി ഉയർന്നിരിക്കുന്നത്.

പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ഞായാറാഴ്ചയാണ് മോഹനൻ ബംഗളൂരുവിലേക്ക് തിരിച്ചത്. ബസിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് ഇരുന്നത്. ബസ് ഹംപിൽ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. തെറിച്ചുപോയ മോഹനൻ ബസിന്റെ റൂഫിലിടിച്ച് താഴെ വീഴുകയായിരുന്നു. രണ്ടുതവണ വീണതിന്റെ ആഘാതത്തിൽ തുടയ്ക്കും നടവുവിനും പരിക്കേറ്റു.

വേദനയെടുത്ത് അലറിവിളിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ തയാറായില്ലെന്ന് ആരോപണമുണ്ട്. ബസ് നിർത്തുക പോലും ചെയ്യാതെ വേദന മാറ്റാൻ സ്പ്രേ അടിച്ചുകൊടുക്കുകയാണ് ജീവനക്കാർ ചെയ്തത്. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോൾ മിനറൽ വാട്ടർ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാൽ മതിയെന്ന് പറഞ്ഞെന്നും പരാതിക്കാരൻ ആരോപിച്ചു. മകൻ എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് മോഹനനെ രണ്ട് ശസ്ത്രക്രിയക്ക് വിധേയനാക്കി. മൂന്ന് മാസം ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പൊലീസിൽ പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

കണ്ണൂരിൽ നിന്നും കൊല്ലത്തേക്ക് പോയ സ്ലീപ്പർ ബസിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കല്ലട ബസിലെ രണ്ടാം ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ബസിലെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ ജോൺസൺ ജോസഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here