ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി; ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനപരാതിയിൽ ഡിഎൻഎ പരിശോധന നടത്താൻ ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്. പിതൃത്വം ഉറപ്പാക്കാൻ ഇതാവശ്യമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ പൊലീസ് വാദം എതിർത്ത് പ്രതിഭാഗം പീഡനക്കേസിൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചു. ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും.
കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെയുള്ള പരാതിയിലുള്ളതെന്ന് ബിനോയ് കോടിയേരി കോടതിയെ അറിയിച്ചു. പണം തട്ടിയെടുക്കാൻ യുവതി തന്നെ ബ്ലാക് മെയിൽ ചെയ്യുകയാണ്. വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് കേസോടുത്തിരിക്കുന്നത്. ബിനോയിയും പരാതിക്കാരിയും ദമ്പതികളെ പോലെ ജീവിച്ചെന്നാണ് യുവതി നൽകിയ പരാതിയിലും പൊലീസിൻറെ എഫ്‌ഐആറിലും ഉള്ളത്. പിന്നെ എങ്ങനെയാണ് ബലാത്സം?ഗക്കുറ്റം നിലനിൽക്കുകയെന്ന് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. മുംബൈയിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തു എന്ന് യുവതി പറയുന്ന സമയത്ത് ബിനോയ് ദുബായിലായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം ബിനോയിയുടെ വാദങ്ങൾ പ്രോസിക്യൂഷൻ കോടതിയി എതിർത്തു. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട കോടതി കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം ബിനോയ് കോടിയേരിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം. കേരളത്തിലും മുംബൈയിലും ബിനോയിക്കായി തിരച്ചിൽ തുടരുകയാണ്. ബിനോയ് കോടിയേരിയുടെ മൂന്ന് വിലാസങ്ങളാണ് യുവതി പൊലീസിന് നൽകിയിരുന്നത്. കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളിലുള്ള വീടുകളിലും അന്വേഷണ സംഘം പരിശോധനയ്‌ക്കെത്തിയിരുന്നു. അതേസമയം മുംബൈ പോലീസിൻറെ നീക്കങ്ങളോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here