Advertisement

പാക്കിസ്ഥാനു തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്നു പുറത്ത്

June 23, 2019
Google News 1 minute Read

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ 49 റൺസിനാണ് പാക്കിസ്ഥാൻ പരാജയപ്പെടുത്തിയത്. 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ബൗളർമാരുടെ ഉജ്ജ്വല പ്രകടനമാണ് പാക്കിസ്ഥാന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 63 റൺസെടുത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. അഞ്ചാം തോൽവിയോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിനു പുറത്തായി.

പാക്കിസ്ഥാൻ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഓവറിൽ തന്നെ ആമിർ ആദ്യ പ്രഹരമേല്പിച്ചു. എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഹാഷിം അംലയെ (2) വിക്കറ്റിനു മുന്നിൽ കുരുക്കിയ ആമിർ മത്സരത്തിലെ തൻ്റെ അദ്യ വിക്കറ്റ് കുറിച്ചു. തുടർന്ന് ക്രീസിലെത്തിയ ഫാഫ് ഡുപ്ലെസിസ് ഡികോക്കുമായി ചേർന്ന് ശ്രദ്ധാപൂർവം ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. മോശം പന്തുകൾ എറിയാതിരിക്കാൻ ശ്രദ്ധിച്ച പാക്ക് ബൗളർമാർ ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കി.

87 റൺസ് നീണ്ട ഡുപ്ലെസിസ്-ഡികോക്ക് കൂട്ടുകെട്ട് 20ആം ഓവറിലാണ് വേർപിരിഞ്ഞത്. 47 റൺസെടുത്ത ഡികോക്കിനെ ഇമാമുൽ ഹഖിൻ്റെ കൈകളിലെത്തിച്ച ഷദബ് ഖാൻ മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് കണ്ടെത്തി. എയ്ഡൻ മാർക്രം (7) ഷദബ് ഖാനു മുന്നിൽ ക്ലീൻ ബൗൾഡായി വേഗം മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റിൽ വാൻ ഡർ ഡസ്സൻ ഡു പ്ലെസിസുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 66 പന്തുകളിൽ അർദ്ധസെഞ്ചുറി കുറിച്ച ഡുപ്ലെസിസ് 30ആം ഓവറിൽ വീണതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. തന്നെ തിരിച്ചു വിളിച്ച ക്യാപ്റ്റൻ സർഫറാസിൻ്റെ തീരുമാനം ശരി വെച്ച് ആമിർ ഡുപ്ലെസിസിനെ സർഫറാസിൻ്റെ തന്നെ കൈകളിലെത്തിച്ചു.

പിന്നീട് ക്രീസിലൊത്തു ചേർന്ന ഡേവിഡ് മില്ലറും വാൻ ഡർ ഡസ്സനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 53 റൺസ് കൂട്ടുകെട്ടുയർത്തി. എന്നാൽ നാല്പതാം ഓവറിൽ ഷദബ് ഖാന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് വാൻ ഡർ ഡസ്സൻ മടങ്ങി. 36 റൺസെടുത്ത ഡസ്സനെ ഷദബ് ഖാൻ ഹഫീസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. 41ആം ഓവറിൽ ഡേവിഡ് മില്ലറും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക തോല്വി ഉറപ്പിച്ചു. 31 റൺസെടുത്ത മില്ലറെ ഷഹീൻ അഫ്രീദി ക്ലീൻ ബൗൾഡാക്കി.

പിന്നാലെ ചില കൂറ്റൻ ഷോട്ടുകളുമായി ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നൽകിയ ക്രിസ് മോറിസ് 45ആം ഓവറിൽ വഹാബ് റിയാസിൻ്റെ പന്തിൽ കുറ്റി തെറിച്ചു പുറത്തായി. 10 പന്തുകളിൽ നിന്നും 16 റൺസുമായാണ് മോറിസ് മടങ്ങിയത്. തൻ്റെ അടുത്ത ഓവറിൽ റബാഡയുടെയും (3) തൊട്ടടുത്ത ഓവറിൽ ലുങ്കി എങ്കിടിയുടെയും (1) വിക്കറ്റ് പിഴുത റിയാസ് വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി.

46 റൺസെടുത്ത ആൻഡൈൽ പെഹ്‌ലുക്ക്‌വായോ പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here