ഇറാന്‍ സൈന്യത്തിന്റെ കംപ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് അമേരിക്കയുടെ സൈബര്‍ ആക്രമണം

ഇറാന്‍ സൈന്യത്തിന്റെ കംപ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് അമേരിക്കയുടെ സൈബര്‍ ആക്രമണം. ഇറാന്റെ റോക്കറ്റുകളും മിസൈലുകളും നിയന്ത്രിക്കുന്ന കപ്യൂട്ടര്‍ സംവിധാനം അമേരിക്ക പ്രവര്‍ത്തനരഹിതമാക്കിയതായാണ് റിപ്പോര്‍ട്ട്.
യുഎസ് സേനയുടെ ഡ്രോണ്‍ ഇറാന്‍ വീഴ്ത്തിയതിനു പ്രതികാരമായി സൈനിക തിരിച്ചടിക്ക് ഒരുങ്ങിയെങ്കിലും അവസാനനിമിഷം യുഎസ് ശ്രമം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സൈബര്‍ ഫോഴ്‌സ് ആക്രമണം തുടങ്ങിയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനവും ചാരശൃംഖലയും ലക്ഷ്യമിട്ടാണ് യുഎസ് സൈബര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാനിലെ കംപ്യൂട്ടര്‍ സംവിധാനം തകാരാറിലാവുകയും അവരുടെ മിസൈല്‍, റോക്കറ്റ് വിക്ഷേപണ ശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുഎസ് ഡ്രോണ്‍ മേയ് 26ന് അതിര്‍ത്തി ലംഘിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇറാന്റെ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പുറത്തുവിട്ടു. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡ്രോണ്‍ വെടിവച്ചിട്ടതെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ യുഎസ് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാന്‍ വ്യോമപാതയിലൂടെയുള്ള സര്‍വ്വീസുകള്‍ക്ക് മിക്ക വിമാനകമ്പനികളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here