പീരുമേട് കസ്റ്റഡി മരണം; പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ അവശനായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട്; തെളിവു നശിപ്പിക്കൽ അന്വേഷിക്കുമെന്ന് ഡിജിപി
പീരുമേട് സബ് ജയിലിൽ പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജയിൽ സൂപ്രണ്ട്. പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ തന്നെ അവശനായിരുന്നെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ പ്രതി മറിഞ്ഞു വീണതാവാൻ സാധ്യത ഇല്ലെന്നും അതിനാൽ സംശയമുണ്ടെന്നും ജയിൽ സൂപ്രണ്ട് 24 നോട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ തെളിവു നശിപ്പിക്കൽ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള ക്രൈം ബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ ഒരു പൊലീസ് സൂപ്രണ്ട് ഉണ്ടായിരിക്കും. പൊലീസിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താനും ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് ഡിജിപി നിർദ്ദേശം നൽകി.
സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു പീരുമേട് സബ് ജയിലിൽ മരിച്ച രാജ്കുമാർ. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയത് മുതൽ രാജ്കുമാർ തീരെ അവശനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ഇരു കാൽമുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടർന്ന് മാറിയതായി കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here