കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്; മൊബൈൽ ഫോണുകളും സോളാർ ചാർജറും പിടിച്ചെടുത്തു

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും റെയ്ഡ്. മൊബൈൽ ഫോണുകളും സോളാർ ചാർജറും പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചക്കിടെ 36 ഫോണുകളാണ് പിടിച്ചെടുത്തത്.
ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ റെയഡിലാണ് വീണ്ടും മൊബൈൽ ഫോണുകൾ കണ്ടെത്തിയത്. ജയിലിലെ ആറാം ബ്‌ളോക്കിൽ നിന്നാണ് ബക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് മൊബൈൽ ഫോണുകളും സോളാർ ചാർജറും കണ്ടെടുത്തത്. തുടർച്ചയായി മൊബൈൽ ഫോണുകൾ കണ്ടെടുത്തതോടെ പരിശോധന ഇനിയും തുടരാനാണ് ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആരിൽ നിന്നാണോ മൊബൈൽ ഫോൺ കണ്ടെടുക്കുന്നത് അവരെ ജയിൽ മാറ്റാനാണ് നിർദ്ദേശം. ഇതുകൂടാതെ ഫോണുകളിൽ ഉപയോഗിക്കുന്ന സിം കാർഡുകൾ കണ്ടെത്താനും നിർദ്ദേശമുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ സിം കാർഡുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഫോൺ ഉപയോഗിച്ച ആളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ് നടത്തി. റെയ്ഡിൽ മൊബൈൽ ഫോണുകൾ, കത്തി, കഞ്ചാവ് തുടങ്ങിയവ പിടികൂടിയിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here