പീരുമേട് കസ്റ്റഡി മരണം; നാട്ടുകാർക്കെതിരെ കേസ്
ഹരിത ഫിനാൻസ് സ്ഥാപന നടത്തിപ്പുകാരൻ രാജ്കുമാർ പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച സംഭവത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്തു. രാജ്കുമാറിനെ പിടികൂടിയ മുപ്പതോളം നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ദൃക്സാക്ഷിയും വാർഡ് മെമ്പറുമായ ആലീസിന്റെ പരാതിയിലാണ് പോലീസ് നടപടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.
മരിച്ച രാജ്കുമാറിന്റെ കാലുകളുടെ മുട്ടിനു താഴെ ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. കാൽവെള്ളയിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. ന്യുമോണിയയാണു മരണകാരണമെന്നാണ് ഇപ്പോഴും ഫോറൻസിക് അധികൃതർ നൽകുന്ന വിവരം. രാജ്കുമാറിനെ പോലീസ് പിടിക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ ഓടി വീണതാണ് കാലിലെ പരിക്കുകൾക്കു കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ, ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വായ്പ നൽകാമെന്നു വാഗ്ദാനംനൽകി സ്വാശ്രയ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം തട്ടിച്ചെടുത്തതായാണു രാജ്കുമാറിനെതിരെയുള്ള പരാതി. ഇയാളുടെയും സഹായികളായിരുന്ന യുവതികളുടെയും പക്കൽനിന്നും രണ്ടര ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തിരുന്നു.
അതേ സമയം രാജ്കുമാറിന് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള വിദ്യാഭ്യാസമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ വിജയ ആരോപിച്ചിരുന്നു. ണ്ട് മാസം മുൻപ് രാജ്കുമാറിനെ കാണാതായെന്നും സാമ്പത്തിക ഇടപാടിലടക്കം അന്വേഷണം വേണമെന്നും വിജയ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here