Advertisement

രക്ഷകരായി കാരിയും ഖവാജയും; ഓസ്ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ

June 29, 2019
Google News 0 minutes Read

ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭെദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് ഓസീസ് നേടിയത്. ഹാട്രിക്കടക്കം നാലു വിക്കറ്റിട്ട ട്രെൻ്റ് ബോൾട്ടാണ് ഓസീസിനെ തകർത്തത്. 88 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. 71 റൺസെടുത്ത അലക്സ് കാരിയും ഓസ്ട്രേലിയക്കു വേണ്ടി തിളങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ബാറ്റ്സ്മാന്മാരെ സ്വതന്ത്രമായി വിടാൻ ന്യൂസിലൻഡ് പേസർമാർ തയ്യാറായില്ല. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ അവർ ഓസീസ് ഓപ്പണർമാരെ ക്രീസിൽ തന്നെ കെട്ടിയിട്ടു. സമ്മർദ്ദം അധികരിച്ചതോടെ അഞ്ചാം ഓവറിൽ ആ കൂട്ടുകെട്ട് പൊളിഞ്ഞു. 8 റൺസെടുത്ത ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുടുക്കി.

ആദ്യ ബൗളിംഗ് ചേഞ്ചിൽ എത്തിയ ലോക്കി ഫെർഗൂസൻ തൻ്റെ ആദ്യ പന്തിൽ തന്നെ വാർണറെയും പുറത്താക്കിയതോടെ ഓസീസിൻ്റെ രണ്ട് ഓപ്പണർമാരും പവലിയനിൽ തിരിച്ചെത്തി. 10ആം ഓവറിൽ 16 റൺസെടുത്ത വാർണറെ ഫെർഗൂസൻ വിക്കറ്റ് കീപ്പർ ടോം ലതമിൻ്റെ കൈകളിലെത്തിച്ചു. 12ആം ഓവറിൽ വീണ്ടും ഫെർഗൂസൻ ആഞ്ഞടിച്ചതോടെ ഓസീസ് ഒരു തകർച്ച മുന്നിൽ കണ്ടു. ഇത്തവണ 5 റൺസെടുത്ത സ്മിത്തിനെ ഗപ്റ്റിൽ അവിശ്വസനീയമായി പിടികൂടുകയായിരുന്നു.

തുടർന്ന് മാർക്കസ് സ്റ്റോയിനിസും ഉസ്മാൻ ഖവാജയും ഒത്തു ചേർന്നു. നാലാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോകവേ ജെയിംസ് നീഷം സ്റ്റോയിനിസിനെ പുറത്താക്കി. 20ആം ഓവറിൽ 21 റൺസെടുത്ത സ്റ്റോയിനിസ് ടോം ലതമിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 22ആം ഓവറിൽ വീണ്ടും നീഷം ഓസീസിന് പ്രഹരമേല്പിച്ചു. ഒരു റൺ മാത്രമെടുത്ത ഗ്ലെൻ മാക്സ്‌വലിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ നീഷം മത്സരത്തിലെ രണ്ടാം വിക്കറ്റ് വീഴ്ത്തി.

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറു വശത്ത് ഉറച്ചു നിന്ന ഖവാജ ആറാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുമായിച്ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ തുടങ്ങി. 80 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കുറിച്ച ഖവാജയ്ക്ക് കാരി ഉറച്ച പിന്തുണ നൽകിയതോടെ ഓസീസ് ഇന്നിംഗ്സ് സുരക്ഷിതമാവാൻ തുടങ്ങി. ഖവാജ ഇന്നിംഗ്സ് നങ്കൂരമിടുകയും കാരി ബൗളർമാർക്ക് യാതൊരു പഴുതും നൽകാതെ അടിച്ചു തകർക്കുകയും ചെയ്തതോടെ ഓസ്ട്രേലിയ ശക്തമായി മത്സരത്തിലേക്ക് തിരികെ വന്നു. 47 പന്തുകളിലാണ് കാരി തൻ്റെ അർദ്ധസെഞ്ചുറി കുറിച്ചത്.

22ആം ഓവറിൽ 92/5 എന്ന നിലയിൽ ഒത്തു ചേർന്ന ഇരുവരും 43ആം ഓവറിലാണ് വേർപിരിയുന്നത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 107 റൺസാണ്. 43ആം ഓവറിലെ അവസാന പന്തിൽ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ അലക്സ് കാരിയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 71 റൺസെടുത്ത കാരിയെ കെയിൻ ഗപ്റ്റിലിൻ്റെ കൈകളിലെത്തിച്ചു.

തുടർന്ന് ക്രീസിലെത്തിയ പാറ്റ് കമ്മിൻസ് വളരെ നന്നായി ബാറ്റ് വീശി. അവസാന ഓവറിലെ മൂന്നാം പന്തിൽ 88 റൺസെടുത്ത ഖവാജയെ പുറത്താക്കിയ ബോൾട്ട് തൊട്ടടുത്ത പന്തിൽ മിച്ചൽ സ്റ്റാർക്കിനെയും പുറത്താക്കി. ഇരുവരും ക്ലീൻ ബൗൾഡാവുകയായിരുന്നു. അടുത്ത പന്തിൽ ജേസൻ ബെഹ്രൻഡോർഫിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ബോൾട്ട് ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്ക് കുറിച്ചു.

23 റൺസെടുത്ത പാറ്റ് കമ്മിൻസും റണ്ണൊന്നുമെടുക്കാതെ നഥാൻ ലിയോണും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here