നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ് പി യെ മാറ്റിയേക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ് പിയെ മാറ്റിയേക്കും. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തതും മര്‍ദ്ദിച്ചതും എസ്.പിയുടെ അറിവോടെയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന രാജ്കുമാറിനോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
രാജ് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കും. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇതില്‍ തീരുമാനമെടുക്കുക. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും പണം കണ്ടെത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതും എസ്.പിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടെ , നെടുങ്കണ്ടം സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ രാജ് കുമാറിനോട് ഒരു ഉദ്യോഗസ്ഥന്‍ 20 ലക്ഷവുീ മറ്റൊരു സിവില്‍ പോലീസ് ഓഫീസര്‍ 10 ലക്ഷവും ആവശ്യപ്പെട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിന്നും രക്ഷപെടുത്താനായിരുന്നു ഇത്. ഹരിത ഫിനാന്‍സ് നടത്തിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഹൈറേഞ്ചിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തിനും പണം കൈമാറിയെന്ന് കേസിലെ രണ്ടാം പ്രതി ശാലിനി ചില പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
രാജ് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായ സാഹചര്യത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് രാജ്കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സസ്‌പെന്‍ഷന്‍ കൊണ്ടു മാത്രം ശിക്ഷ അവസാനിപ്പിക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. കസ്റ്റഡി മരണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. എത്രയും വേഗം പ്രതികളെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്താനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here