സമുദ്ര യാത്രകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദം നേരിടാൻ അന്താരാഷ്ട്ര കരാറുകൾ ആവശ്യം : സൗദി അതിർത്തി സുരക്ഷാ സേന മേധാവി

സമുദ്ര യാത്രകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദം നേരിടാൻ അന്താരാഷ്ട്ര കരാറുകൾ ആവശ്യമാണെന്ന് സൗദി അതിർത്തി സുരക്ഷാ സേന മേധാവി. കടൽ മാർഗമുളള ചരക്കു നീക്കത്തിന് ഭീഷണി വർധിച്ചുവരുകയാണെന്നും ജനറൽ അവാദ് ബിൻ ഈദ് അൽ ബലാവി പറഞ്ഞു.
സമുദ്രഗതാഗതം കൂടുതൽ സുരക്ഷിതമാക്കുന്നതിന് ശാസ്ത്രീയ സംവിധാനങ്ങളും മികച്ച പരിശീലനവും ആവശ്യമാണെന്ന് ജനറൽ അവാദ് ബിൻ ഈദ് അൽ ബലാവി പറഞ്ഞു. 18 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്ന സമുദ്ര സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദ്ര സുരക്ഷയുടെ കാര്യത്തിൽ അന്താരാഷ്ട്ര ഏജൻസികൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ട്. സമുദ്രത്തിലെ ഭീകരാക്രമണങ്ങളും ഭീഷണികളും വർധിച്ചുവരുകയാണ്. ഡ്രോണുകൾ, ആളുകളില്ലാതെ ഏരിയൽ ഘടിപ്പിച്ച യാനങ്ങൾ, കെണിയൊരുക്കിയ ബോട്ടുകൾ, സമുദ്രത്തിൽ ഒളിപ്പിച്ച നിലയിലുളള മൈനുകൾ തുടങ്ങി ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പ്രവണതകളാണ് ഭീകരവാദികൾ ഉപയോഗിക്കുന്നത്. ഇതു സമുദ്രമാർഗമുളള ചരക്കു നീക്കത്തെ മാത്രമല്ല ആഗോള സമ്പദ് ഘടനയെയും ബാധിക്കുമെന്നും ബലാവി വ്യക്തമാക്കി.
മുഹമ്മദ് ബിൻ നായിഫ് അക്കാദമിയിലെ മാരിറ്റൈം സയൻസ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസിൽ ആഭ്യന്തര മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിച്ചിട്ടുളളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here