രാജ്കുമാറിന് ജയിലിൽ മർദ്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടിയെന്നും ഋഷിരാജ് സിങ്

നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ രാജ്കുമാറിന് പീരുമേട് സബ്ജയിലിൽ വെച്ച് മർദ്ദനമേറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പീരുമേട് സബ്ജയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്.
Read Also; കസ്റ്റഡി മരണം; പീരുമേട് ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ജയിൽ ഡിജിപിയുടെ നിർദേശം
മരണത്തിലെ ഗൗരവം മനസ്സിലാക്കിയാണ് താൻ ജയിൽ സന്ദർശിച്ചത്. കസ്റ്റഡിമരണത്തിൽ ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയാണ്. മൂന്ന് ദിവസത്തിനകം അന്വേഷണം പൂർത്തിയാകും. രാജ്കുമാറിന് ജയിലിൽ വെച്ച് മർദ്ദനം ഏറ്റിട്ടുണ്ടോയെന്നും രാജ്കുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ താമസം വന്നിട്ടുണ്ടോയെന്നുമാണ് ജയിൽ ഡിജിപി എന്ന നിലയിൽ തനിക്ക് അന്വേഷിക്കാനാകുക. ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.
പ്രതിയുടെ ശരീരത്തിലുണ്ടായ പരിക്കിന്റെ കാലപ്പഴക്കം ഡോക്ടർമാരോട് അന്വേഷിച്ച് മനസ്സിലാക്കാൻ ഡിഐജിയോട് നിർദേശിച്ചിട്ടുണ്ട്. ജയിലിൽ വന്നതിന് ശേഷം മുറിവുകളുണ്ടായിട്ടാണോ എന്ന് ഇതിലൂടെ അറിയാനാകും. ജൂൺ 17 ന് ജയിലിൽ എത്തിയ പ്രതി നാല് ദിവസമാണ് ജയിലിലുണ്ടായത്. ഈ നാല് ദിവസത്തിൽ എന്തെങ്കിലും മുറിവുണ്ടായിട്ടുണ്ടോയെന്ന് അറിയാനാകും. ആശുപത്രിയിൽ പോകണമെന്ന് പ്രതി അറിയിച്ചും പൊലീസ് എസ്‌കോർട്ട് കിട്ടിയില്ലെന്നും മനസ്സിലായിട്ടുണ്ട്. പക്ഷേ 18,19,20 തീയതികളിലായി ആറ് വിദഗ്ധ ഡോക്ടർമാരെ കാണിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here