എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ സഭാ നേതൃത്വം നടത്തുന്ന സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടി
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങളില്‍ സഭാ നേതൃത്വം നടത്തുന്ന സമവായ നീക്കങ്ങള്‍ക്ക് തിരിച്ചടി. പുറത്താക്കപ്പെട്ട സഹായ മെത്രന്മാരുമായി കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും, അനുനയ ശ്രമം ഫലം കണ്ടില്ല. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തും ഇരു വിഭാഗവുമായി ചര്‍ച്ച നടത്തി.
ചുമതലകളില്‍ നിന്ന് നീക്കിയ സഹായ മെത്രാന്മാരുമായി കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരെയും എറണാകുളം ബിഷപ്പ് ഹൗസിലേക്ക് ക്ഷണിച്ചാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ബിഷപ്പ് ഹൗസില്‍ തുടരുന്നില്ലെന്ന നിലപാടാണ് സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തും, ജോസ് പുത്തന്‍വീട്ടിലും സ്വീകരിച്ചത്. കര്‍ദിനാളിന് വീണ്ടും ചുമതലകള്‍ നല്‍കിക്കൊണ്ട് വത്തിക്കാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇരുവരും ബിഷപ്പ് ഹൗസില്‍ നിന്ന് താമസം മാറ്റിയിരുന്നു. വിമത വിഭാഗം വൈദികരുടെയും, അല്‍മായരുടെയും പ്രതിനിധികളെ കണ്ടെങ്കിലും അതിരൂപതയിലെ കര്‍ദിനാളിന്റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഇവര്‍.
കര്‍ദിനാള്‍ സഹായമെത്രാന്മാരെ പുറത്താക്കിയെന്നാണ് വൈദികരുടെ ആരോപണം. അടുത്ത മാസം 19 മുതല്‍ ആരംഭിക്കുന്ന സമ്പൂര്‍ണ സിനഡിലാണ് പ്രശ്‌നങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാവുക. വത്തിക്കാന്‍ പ്രതിനിധിയായ അപ്പോസ്തലിക് ന്യൂണ്‍ഷ്യോ സിനഡില്‍ പങ്കെടുക്കാനെത്തുമെന്നും സൂചനയുണ്ട്. സഹായമെത്രാന്മാര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഒരു വിഭാഗം വൈദികര്‍ ഉറച്ചു നില്‍ക്കുകയാണ്. അതിരൂപതാ വിഭജനം, സഹായ മെത്രാന്മാരുടെ സ്ഥലം മാറ്റം എന്നിവയെയും എതിര്‍ക്കാനാണ് വൈദികരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here