ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യൻ ബാറ്റിംഗ് നിര; ന്യൂസിലൻഡ് ജയത്തിലേക്ക്
ഇന്ത്യക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ജയത്തിലേക്ക്. ചീട്ടുകൊട്ടാരം പോലെ തകരുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് 6 വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. അവശേഷിക്കുന്ന ചടങ്ങുകൾ കൂടി കഴിഞ്ഞാൽ മാഞ്ചസ്റ്ററിൽ ഇന്ത്യൻ മോഹങ്ങൾ അവസാനിക്കും.
രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി. മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ലതം പിടിച്ച് പുറത്താകുമ്പോൾ ഒരു റൺ മാത്രമാണ് രോഹിത് എടുത്തത്. അടുത്തടുത്ത ഓവറുകളിൽ കോലിയും രാഹുലും കൂടാരം കയറിയതോടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കേണ്ട ചുമതല മധ്യനിരയ്ക്കായി. ഓരോ റൺ വീതമെടുത്താണ് ഇരുവരും പുറത്തായത്. കോലിയെ ബോൾട്ട് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ രാഹുൽ ലതമിൻ്റെ കൈകളിൽ അവസാനിച്ചു.
തുടർന്ന് കാർത്തികും പന്തും ചേർന്ന് നാലാം വിക്കറ്റിൽ ഒരു കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും കാർത്തികിനെ (6) ജെയിംസ് നീഷം പോയിൻ്റിൽ അസാമാന്യമായി കൈപ്പിടിയിലൊതുക്കി. ഹെൻറിക്ക് തന്നെയായിർന്നു വിക്കറ്റ്. ശേഷം ഋഷഭ് പന്തും ഹർദ്ദിക് പാണ്ഡ്യയും ഒത്തു ചേർത്തു. സാവധാനത്തിലെങ്കിലും ഇന്ത്യൻ ഇന്നിംഗ്സിനെ മുന്നോട്ടു നയിച്ച ഇരുവരും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ പ്രതീക്ഷയായി. എന്നാൽ കൃത്യമായ ഏരിയകളിൽ, ഉജ്ജ്വലമായി പന്തെറിഞ്ഞ സാൻ്റ്നർ ഇരുവരെയും ക്രീസിൽ വരിഞ്ഞു മുറുക്കിയതോടെ സമ്മർദ്ദത്തിനടിമപ്പെട്ട് ഇരുവരും പുറത്തായി.
23ആം ഓവറിൽ സാൻ്റ്നറെ ഉയർത്തിയടിക്കാനുള്ള പന്തിൻ്റെ ശ്രമം ഡീപ് മിഡ്‌വിക്കറ്റിൽ കോളിൻ ഡി ഗ്രാൻഡ്‌ഹോമിൻ്റെ കൈകളിൽ ഒതുങ്ങി. 32 റൺസെടുത്ത് പുറത്തായ പന്ത് പാണ്ഡ്യക്കൊപ്പം 47 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. തുടർന്ന് ധോണി-ഹർദ്ദിക് കൂട്ടുകെട്ട് ഇന്നിംഗ്സ് ബിൽഡ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ 31ആം ഓവറിൽ വീണ്ടും സാൻ്റ്നർ ഇന്ത്യക്ക് പ്രഹരമേല്പിച്ചു. 32 റൺസെടുത്ത പാണ്ഡ്യയെ വില്ല്യംസൺ പിടികൂടി.
39 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിലാണ്. 23 റൺസെടുത്ത എംഎസ് ധോനിയും 32 റൺസെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here