തിരുവനന്തപുരത്ത് പശുക്കളെ പട്ടിണിക്കിട്ട സംഭവം; അധികൃതർക്കെതിരെ നടപടിയെന്ന് മന്ത്രി കെ രാജു
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഗോശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവത്തിൽ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജു. ഇന്ന് ഗോശാല സന്ദർശിച്ച് പശുക്കളുടെ ദയനീയ അവസ്ഥ നേരിൽ കണ്ടറിഞ്ഞ മന്ത്രി പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഗോശാലയിൽ പശുക്കളുടെ അവസ്ഥ നേരിൽ കണ്ട് മനസിലാക്കിയ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഗോശാല സന്ദർശിച്ചത്. പശുക്കളെ പട്ടിണിക്കിട്ട് എല്ലും തോലുമായെന്ന് ബോധ്യപ്പെട്ട മന്ത്രി അടിയന്തരമായി കാലിത്തീറ്റയും പുല്ലും എത്തിക്കാൻ നിർദേശം നൽകി. ഗോശാല ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പാൽ നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫാമിന്റെ തുടക്കം. എന്നാൽ മതിയായ ആഹാരമോ സംരക്ഷണമോ കിട്ടാതെ 36 പശുക്കളും എല്ലും തോലുമായി. കീറിയ ടാർപോളിന്റെ കീഴിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പശുക്കൾ കഴിഞ്ഞിരുന്നത്. 11 മാസം പ്രായമായ കിടാവിനെ ഗോശാലയ്ക്കുള്ളിലിട്ട് നായ്ക്കൾ കടിച്ചു കൊന്നത് കഴിഞ്ഞ ദിവസമാണ്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ അംഗങ്ങളായ സ്വകാര്യ ട്രസ്റ്റ് 2013 ലാണ് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here