യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇന്നുതന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പേരു പറഞ്ഞാല്‍ അഖിലിനെ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി അച്ഛന്‍ ചന്ദ്രന്‍ വെളിപ്പെടുത്തി. അതേസമയം അഖിലിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നിഷേധിച്ചു.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പൊലീസിനെ
സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും ഇന്നു തന്നെ നോട്ടീസ് പുറത്തിറക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് നിയമ സാധ്യത തേടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കണ്ടാല്‍ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പൊലീസ് പിടികൂടി.നേമത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി അച്ഛന്‍ ചന്ദ്രന്‍ വെളിപ്പെടുത്തി. പ്രതികള്‍ നഗരത്തില്‍ തന്നെ ഉള്ളതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ പൊലീസ് കാര്യക്ഷമത കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പിഎംജി സ്റ്റുഡന്റ് സെന്ററിലോ
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലോ പരിശോധന നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.
അഖിലിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നിഷേധിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികള്‍ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളത് രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here