‘നിങ്ങൾ എന്തെടുക്കുകയായിരുന്നു’; എംഎൽഎമാരോട് കയർത്ത് കുമാരസ്വാമിയും ഡി കെ ശിവകുമാറും

കർണാടകയിൽ കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെ കാണാതായ സംഭവത്തിൽ എംഎൽഎമാരോട് കയർത്ത് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഡി കെ ശിവകുമാറും. നിങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന് ഫോണിലൂടെയാണ് നേതാക്കളുടെ ചോദ്യം. കർണാടകയിൽ വിശ്വാസവോട്ട് നടക്കാനിരിക്കെ കൂടുതൽ എംഎൽഎമാർ ബിജെപി പാളയത്തിലെത്തുന്നത് കോൺഗ്രസിന് തിരിച്ചടിയാകും.
കോൺഗ്രസ് ക്യാമ്പിലുണ്ടായിരുന്ന ശ്രീമന്ത് പാട്ടീലിനെ ബംഗളൂരുവിലെ പ്രകൃതി റിസോർട്ടിൽ നിന്നും ഇന്നലെ രാത്രി എട്ട് മണിയോടെയാണ് എംഎൽഎയെ കാണാതായത്. ഇന്നലെ എട്ട് മണിയോടുകൂടി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ലെജിസ്ലേറ്റീവ് മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎ ചാടി പോയത്. എംഎൽഎ ആശുപത്രിയിലാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചനയെങ്കിലും ഒരു ആശുപത്രിയിലും എംഎൽഎ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതേസമയം, കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട് വിധാൻ സൗധയുടെ 2 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘർഷ സാധ്യത മുൻനിർത്തിയാണ് നിരോധനാജ്ഞ. നിയമസഭാ പരിസരത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. ജലപീരങ്കികളടക്കമുള്ളവയും പൊലീസ് പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here