ബാബരി മസ്ജിദ് കേസിൽ ഒൻപത് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി

ബാബരി മസ്ജിദ് തകർത്ത കേസിൽ ഒൻപത് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ ആറു മാസത്തെ സാവകാശം ലക്‌നൗവിലെ വിചാരണക്കോടതി ജഡ്ജി എസ് കെ. യാദവ് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയുടെ നടപടി. സെപ്തംബർ മുപ്പതിന് വിരമിക്കാനിരിക്കുന്ന ജഡ്ജിയുടെ സർവീസ് കാലാവധിയും നീട്ടി നൽകി. ബിജെപി നേതാക്കളായ എൽ കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിൽ വിചാരണ നേരിടുന്നത്.
ബാബരി മസ്ജിദ് തകർക്കപ്പെട്ടിട്ട് 26 വർഷം പിന്നിട്ടു. എൽ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി എന്നിവരുടെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് കർസേവകരാണ് 1992 ൽ ഡിസംബർ ആറിന് നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് തകർത്തത്.
എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്ക് നടന്ന രഥയാത്രയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. 1992 ഡിസംബർ ആറിന് ബിജെപിയും വിഎച്ച്പിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കർസേവകരുടെ റാലി അക്രമാസക്തമാവുകയിയിരുന്നു. തുടർന്ന് പൊലീസ് സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്. നിർമോഹി അഖാഡ, രാം ലല്ല ട്രസ്റ്റ്, സുന്നി വഖഫ് ബോർഡ് എന്നിവരാണ് ഈ കേസിലെ കക്ഷികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here