നെടുങ്കണ്ടം കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യപെട്ട് രാജ്കുമാറിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ഹർജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേ സമയം രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചയ്ക്കകം റീപോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജൂഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിനു പുറമേ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണം എന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ രാജ്കുമാറിന്‍റെ കുടുംബം ആവശ്യപെടുന്നു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശമ നടപടി വേണമെന്ന ആവശ്യവും ഹർജിയിലുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നാണ് കുടുംബം അവകാശപെടുന്നത്.
അതേസമയം, നെടുങ്കണ്ടം കേസിലെ ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടെന്ന നിരീക്ഷണത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. റീപോസ്റ്റുമോർട്ടത്തിനുള്ള ഡോക്ടർമാരുടെ സംഘത്തെ കുറിച്ച് ധാരണയായിട്ടുണ്ട്. രാജ് കുമാറിന്റെ മോശം അവസ്ഥ കണ്ടെത്താൻ കോട്ടയം മെഡിക്കൽ കോളേജ്, നെടുംങ്കണ്ടം പീരുമേട് താലൂക്ക് ആശുപത്രികൾക്കായില്ലെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കൂട്ടിചേർത്തു.
പീരുമേട് സബ്ജയിലിലും, താലൂക്ക് ആശുപത്രിയിലും എത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് കമ്മീഷൻറെ പ്രതികരണം. പീരുമേട് സബ് ജയിലിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നും രാജ് കുമാറിന്‍റെ സഹതടവുകാരനിൽ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. ജയിൽ വകുപ്പ് നടത്തിയ വകുപ്പ് തല അന്വേഷണറിപ്പോർട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here