സോൻഭദ്ര കൂട്ടക്കൊലക്കേസ്; പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും

സോൻഭദ്ര കൂട്ടക്കൊലക്കേസ് പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുക്കും. പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. 17 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂമി തർക്കത്തെ തുടർന്നാണ് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ സ്ത്രീകളുൾപ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ വെടിവച്ചുകൊന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ആരംഭിച്ച ഭൂമി തർക്കമാണ് സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിച്ചത്.
സോൻഭദ്ര സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here