ഗീതാ ഗോപി എംഎൽഎക്കെതിരായ ജാതീയ അധിക്ഷേപം ഞെട്ടിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ

ഗീതാ ഗോപി എംഎൽഎയ്‌ക്കെതിരായ ജാതീയ അധിഷേപം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ. ഒരു എംഎൽഎയായിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോൺഗ്രസുകാർ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണെന്നും മന്ത്രി പറഞ്ഞു.
നവോത്ഥാനത്തിൽ ഇത്രയേറെ മുന്നിലുള്ള മലയാളികൾ ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതിൽ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നതായും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചേർപ്പ്-തൃപ്രയാർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നവശ്യപ്പെട്ടാണ് നാട്ടിക എംഎൽഎ ഗീത ഗോപിയെ ഇന്നലെ നാട്ടുകാർ തടഞ്ഞത്. തുടർന്ന് ഫണ്ട് നൽകിയിട്ടും പ്രവർത്തി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നാലെ എംഎൽഎ സമരമിരുന്നയിടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചക്കൊടുവിൽ പാറപ്പൊടി ഉപയോഗിച്ച് റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു. പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയുണ്ടായ യൂത്ത് കോൺഗ്രസിന്റെ നടപടിക്കെതിരെ എംഎൽഎ ഗീതാ ഗോപിയും രംഗത്തെത്തി. ജാതീയമായി അധിക്ഷേപിച്ചെന്ന് കാണിച്ച് എംഎൽഎ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ വിഷയത്തിൽ നടപടി ആആവശ്യപ്പെട്ട് എഐവൈഎഫ് ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here