പീഡനക്കേസ്; ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ഇന്നും രക്ത സാമ്പിൾ നൽകിയില്ല

പീഡന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കു ഇന്നും രക്ത സാമ്പിൾ നൽകിയില്ല. യുവതിയുടെ പരാതിയിന്മേലുളള എഫ്‌ഐ ആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ബിനോയ് പറഞ്ഞു.
മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഓഷിവാര സ്റ്റേഷനിൽ നാലാമത്തെ തിങ്കളാഴ്ചയും ഹാജരായ ബിനോയ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മടങ്ങി. ഉച്ചയ്ക്ക് ശേഷമാണ് ബിനോയിയുടെ ഹർജി കോടതി പരിഗണിക്കുന്നത്. ഇതിനിടെ ബിനോയിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകൻ അബ്ബാസ് മുക്തിയാർ ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകും. ബിനോയ് ജാമ്യ ഉപാധികൾ ലംഘിച്ചു എന്ന് കോടതിയെ ബോധ്യപ്പെടുത്തും.
ബിഹാറി സ്വദേശിനി നൽകിയ പീഡനപരാതിയിൽ ബിനോയ് കോടിയേരിക്ക് ജാമ്യം ലഭിച്ചെങ്കിലും ഡിഎൻഎ ടെസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണസംഘം അറിയിച്ചതേടെയാണ് ബിനോയ് കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച സ്റ്റേഷനിൽ ഹാജരായപ്പോൾ ഡിഎൻഎ ടെസ്റ്റിന് ബിനേയ് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുകയാണെങ്കിൽ ഡിഎൻഎ പരിശോധനയിൽ നിന്നുൾപ്പെടെ മുക്തനാകാം. ഇതാണ് നിർണായക ഘട്ടത്തിൽ ഹൈക്കേടതിയെ സമീപിക്കാൻ ബിനോയ് കോടിയേരിയെ പ്രേരിപ്പിച്ചത്. കോടതിയിൽ നിന്ന് പ്രതികൂലമായാണ് വിധിയുണ്ടാകുന്നതെങ്കിൽ ഡിഎൻഎ പരിശേധനക്ക് പിന്നെ മറ്റൊരു തടസവും ഉന്നയിക്കാതെ ബിനോയിക്ക് വിധേയനാകേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here