ചെഗവേരയുടെ മകൾ അലൈഡ തലസ്ഥാനത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്യൂബൻ വിപ്ലവകാരി ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗവേര മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാർ എന്നിവരേയും ഡോ അലൈഡ ഗവേര സന്ദർശിച്ചു. ആവേശകരമായിരുന്നു കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ക്യൂബൻ യാത്രകളും ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞു നിന്നതായിരുന്നു അര മണിക്കൂർ നീണ്ട സംഭാഷണമെന്ന് മുഖ്യമന്ത്രി പറയുന്നു. യാത്രയുടെ ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതെല്ലാം മറന്ന് അലൈഡ സന്ദർശനത്തെ സജീവമാക്കി. സംഭാഷണമധ്യേ സഖാവ് ബേബിയാണ് ക്യൂബൻ യാത്രയെ കുറിച്ച് ഓർമ്മിപ്പിച്ചത്. 1994 ൽ കൂത്തുപറമ്പ് വെടിവെപ്പ് നടക്കുമ്പോൾ ക്യൂബയിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു തങ്ങൾ. സമ്മേളനത്തെ കുറിച്ച് പറഞ്ഞപ്പോൾ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലൈഡയും പങ്കുവെച്ചു.
കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവർ ഓർമിച്ചു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലൈഡയുടെ അഭിപ്രായം. ചെഗവേരയുടെ കുടുംബത്തെ കുറിച്ചും വിശദമായി അന്വേഷിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി കുറിച്ചു. കണ്ണൂരിലും എറണാകുളത്തും നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ അലൈഡ പങ്കെടുക്കും. കേരളത്തിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ആവേശവും പങ്കുവെച്ചാണ് അലൈഡ മടങ്ങിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here