അന്വേഷണം ഷംസീറിന്റെ കാറിലേക്ക് എങ്കിലും എത്തിയതിൽ ആശ്വാസമുണ്ടെന്ന് കെ.സുധാകരൻ

സി.ഒ.ടി നസീർ വധശ്രമക്കേസിന്റെ അന്വേഷണം എം.എൻ ഷംസീറിന്റെ കാറിലേക്ക് എങ്കിലും എത്തിയതിൽ ആശ്വാസമുണ്ടെന്ന് കെ.സുധാകരൻ.എം.പി. കാറിനെക്കുറിച്ച് സി.ഒ.ടി നസീർ നേരത്തെ പരാമർശിച്ചിരുന്നതാണ്. പൊലീസ് നിഷ്പക്ഷമാണെങ്കിൽ അന്വേഷണം സ്വാഭാവികമായും ഷംസീറിലേക്ക് എത്തണമെന്നും കെ.സുധാകരൻ പറഞ്ഞു. സി.ഒ.ടി നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് എ.എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന വാഹനം ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷംസീറിന്റെ സഹോദരൻ എ.എൻ ഷാഹിറിന്റെ പേരിലുള്ള ഇന്നോവ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഗൂഢാലോചന നടത്തിയത് എ.എൻ ഷംസീർ എംഎൽഎ ഉപയോഗിക്കുന്ന വാഹനത്തിൽ വെച്ചാണെന്ന് മുഖ്യപ്രതി പൊട്ടിയൻ സന്തോഷ് നേരത്തെ മൊഴി നൽകിയിരുന്നു. ഷംസീറിന്റെ സഹായിയും തലശ്ശേരി ഏരിയ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിയുമായ എൻ.കെ രാഗേഷാണ് സന്തോഷുമായി കാറിൽവെച്ച് ഗൂഢാലോചന നടത്തിയത്.
തലശ്ശേരി ചോനാടം കിൻഫ്ര പാർക്കിലും, കുണ്ടുചിറയിലെ ആർ ടി ഒ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തു വെച്ചുമാണ് ഗൂഢാലോചന നടത്തിയതെന്നും സന്തോഷ് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണ സംഘം ഇന്ന് വാഹനം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കെഎൽ 7 സിഡി 6887 നമ്പറിലുള്ള കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷംസീർ എംഎൽഎ ബോർഡ് വെച്ച് ഉപയോഗിക്കുന്ന വാഹനമായിരുന്നു ഇത്.അതേ സമയം പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും സിഒടി നസീർ പറഞ്ഞു. മുൻ സിപിഐഎം നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സിഒടി നസീറിന് നേരെ രണ്ട് മാസം മുമ്പാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here