പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിന് സഹായിച്ചവരിൽ പൊലീസ് ക്യാമ്പിലെ ജീവനക്കാരനും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിനു സഹായിച്ചവരിൽ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികളും പൊലീസ് ക്യാമ്പിലെ ജീവനക്കാരനും. ഇവരാണ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിനും പ്രണവിനും പരീക്ഷാ സമയത്ത് എസ്എംഎസുകൾ അയച്ചതെന്ന് പിഎസ്‌സി വിജിലൻസിന് വ്യക്തമായി.
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്തും പ്രണവും ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളിൽ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്.എം.എസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളിൽ നിന്ന് 78 എസ്എംഎസും വന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ പിഎസ്‌സി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ശിവരഞ്ജിത്തിന് എസ്എംഎസ് അയച്ചവരിൽ ഒരാൾ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിയായ അർജുൻ ആണെന്ന് വിജിലൻസ് തിരിച്ചറിഞ്ഞു.
Read Also; പിഎസ്‌സി ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും ബിജെപിയും
എസ്.എഫ്.ഐയുടെ മുൻ യൂണിറ്റ് ഭാരവാഹിയാണ് മുട്ടത്തറ സ്വദേശിയായ അർജുൻ. പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പ്രണവിന്റെ ഫോണിലേക്ക് എസ്എംഎസ് അയച്ചിരിക്കുന്നത് കല്ലറ സ്വദേശി ഗോകുൽ ആണ്. ഇയാൾ പേരൂർക്കട എസ്എപി ക്യാമ്പിലെ ജീവനക്കാരനാണ്. എസ്എംഎസ് വന്ന മറ്റൊരു നമ്പർ പ്രണവിന്റെ തന്നെ പേരിൽ എടുത്തിരിക്കുന്നതാണ്. പരീക്ഷാ സമയത്ത് ഇതുപയോഗിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിലെ പ്രണവിന്റെ സുഹൃത്താണെന്നും വ്യക്തമായിട്ടുണ്ട്. ഇതിനിടെ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പിഎസ്‌സി ഇന്ന് ഡിജിപിക്ക് പരാതി നൽകും. കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകുക.
Read Also; പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കരുത്; ക്രമക്കേടിന് കൂട്ടുനിന്നവർക്കെതിരെ കർശന നടപടി വേണമെന്നും എഐവൈഎഫ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തോടെയാണ് കേസിലെ പ്രതികൾ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉയർന്ന റാങ്കുകൾ നേടിയതിനെപ്പറ്റി ആക്ഷേപമുയർന്നത്. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും പ്രതികളുടെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇവരെ പിഎസ്‌സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here