‘നാളെ ആറ് മണിക്ക് വന്ന് ആ ഒരു രൂപ പ്രതിഫലം വാങ്ങൂ’; മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് സുഷ്മാ സ്വരാജ് ഹരീഷ് സാൽവെയോട് പറഞ്ഞത് ഇങ്ങനെ
ഏറെ ഞെട്ടലോടെയാണ് മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ വിയോഗം ഇന്ത്യ കേട്ടറിഞ്ഞത്. സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. കുൽഭൂഷൻ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയ്ക്കായി വാദിച്ച അഭിഭാഷകൻ ഹരീഷ് സാൽവെയും സുഷ്മ സ്വരാജിന് അനുശോചനം രേഖപ്പെടുത്തി. സുഷ്മ സ്വരാജ് മരിക്കുന്നതിന് മുമ്പ് തന്നോട് സംസാരിച്ചിരുന്നുവെന്നും ബുധനാഴ്ച്ച 6 മണിക്ക് തന്നെ വന്ന് കാണാൻ പറഞ്ഞിരുന്നുവെന്നും ഹരീഷ് സാൽവെ പറഞ്ഞു.
സുഷ്മാ സ്വരാജ് മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നോട് പറഞ്ഞ വാക്കുകൾ ടൈംസ് നൗവിനോടാണ് ഹരീഷ് സാൽവെ പങ്കുവെച്ചത്. ഹരീഷ് സാൽവെയുടെ വാക്കുകൾ ഇങ്ങനെ, ‘ 8.50നാണ് അവരുമായി ഞാൻ സംസാരിക്കുന്നത്. വളരെ വൈകാരികമായ സംഭാഷണമായിരുന്നു അത്. തന്നെ വന്ന് കാണണമെന്ന് അവർ പറഞ്ഞിരുന്നു. നിങ്ങളുടെ പ്രതിഫലമായ ആ ഒരു രൂപ നിങ്ങൾക്ക് തരേണ്ടതുണ്ട്. ഞാൻ പറഞ്ഞു, തീർച്ചയായും, ആ അമൂല്യ പ്രതിഫലം വാങ്ങാൻ ഞാൻ വരും. ഇന്ന് 6 മണിക്ക് വരാനായിരുന്നു പറഞ്ഞിരുന്നത്’.
Read Also : ‘ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്’; സുഷ്മാ സ്വരാജിന്റെ അവസാന ട്വീറ്റ്
കുൽഭൂഷൻ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തടഞ്ഞത് അഭിഭാഷകൻ ഹരീഷ് സാൽവെയായിരുന്നു. കുൽഭൂഷന്റെ കേസ് വാദിക്കാൻ അഭിഭാഷകൻ ഒരു രൂപ മാത്രമാണ് പ്രതിഫലമായി വാങ്ങിയതെന്ന് സുഷ്മാ സ്വരാജ് അന്ന് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയിൽ ഇത്രയും കുറഞ്ഞ ഫീസിൽ വരുന്ന മറ്റേത് വക്കീലുണ്ടെന്നും സുഷ്മ അന്ന് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here