മഴ ശക്തം; പെരിയാറും മീനചിലാറും കരകവിഞ്ഞൊഴുകി
മഴ ശക്തമായതോടെ പെരിയാറും, മീനചിലാറും കരകവിഞ്ഞൊഴുകാൻ തുടങ്ങി. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ ഇടവിട്ട മഴയിലും ശക്തമായ കാറ്റിലും വീടുകൾ തകർന്നു.
മഴ ശക്തമായതോടെ പെരിയാർ കര കവിഞ്ഞൊഴുകാൻ തുടങ്ങി. അലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളേയും മഴ ബാധിച്ചു. കോതമംഗലത്ത് വീടുകളിലും, റോഡുകളിലും വെള്ളം കയറി.ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഭൂതത്താൻ അണക്കെട്ടിന്റെ 15 ഷട്ടറുകളും, മലങ്കര അണക്കെട്ടിന്റെ 6 ഷട്ടറുകളും തുറന്നു. എറണാകുളത്ത് ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്.
കോട്ടയം ജില്ലയിൽ കനത്ത മഴയിൽ പെരുവന്താനത്തും വാഗമൺ വ്യൂ പോയിന്റിലും ഉരുൾപൊട്ടി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിഞ് ഒഴുകയാണ്. മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. കൊക്കയാർ ചപ്പാത്തിലും വെള്ളം കയറിയിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ കെ.കെ. റോഡിൽ ഗതാഗതം മുടങ്ങുമെന്ന് ആശങ്ക. കോരുത്തോട്, കൂട്ടിക്കൽ മേഖലകളിൽ വീടുകളിൽ വെള്ളം കയറി.
ആലപ്പുഴയിൽ മഴ ഇടവിട്ടാണ് പെയ്യുന്നത്. എന്നിരുന്നാൽ തന്നെയും ഇവിടെ കനത്ത കാറ്റാണ് . മരങ്ങൾ കടപുഴകി വീണു 9 വീടുകൾ ഭാഗികമായും, 3 വീടുകളും പൂർണമായും തകർന്നു.പത്തനം തിട്ടയിലും മഴ ശക്തമാണ്. പമ്പയാർ കരകവിഞ്ഞൊഴുകുന്നത് ആശങ്കയ്ക്ക് ഇടയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here