ഭിന്നതാത്പര്യത്തിൽ ദ്രാവിഡിനു നോട്ടീസ്; ബിസിസിഐക്കെതിരെ കുംബ്ലെയും

ഭിന്നതാത്പര്യ വിഷയത്തിൽ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി പരിശീലകനുമായ രാഹുൽ ദ്രാവിഡിനു നോട്ടീസയച്ച ബിസിസിഐ നിലപാടിനെതിരെ മുൻ ഇന്ത്യൻ പരിശീലകനും മുൻ താരവുമായ അനിൽ കുംബ്ലെ. ഇത്തരത്തിലുള്ളവർ തങ്ങളുടെ നൂറു ശതമാനവും ക്രിക്കറ്റിനു വേണ്ടി സമർപ്പിച്ചവരാണെന്ന് കുംബ്ലെ പറഞ്ഞു. നിങ്ങൾക്ക് അത് വേണ്ടെന്നാണെങ്കിൽ നിങ്ങൾ മറ്റ് ആളുകളെ കണ്ടെത്തണമെന്നും കുംബ്ലെ ആഞ്ഞടിച്ചു.
‘300 ഓളം ടെസ്റ്റ് ക്രിക്കറ്റേഴ്‌സ് ആണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് ഇതില്‍ പകുതിയോളം പേര്‍ ഇപ്പോളും പ്രവര്‍ത്തന നിരതരായി ഉണ്ട്.. ഇങ്ങനെയുള്ളവര്‍ക്കാണ് ക്രിക്കറ്റിന് അവരുടേതായ സംഭവനകള്‍ നല്‍കാന്‍ കഴിയുന്നത്. എന്നാല്‍ ഇവരുടെ സംഭാവനകള്‍ നിങ്ങള്‍ക്കു വേണ്ടെങ്കില്‍ അതിനു പറ്റിയ മറ്റാളുകളെ നിങ്ങള്‍ കണ്ടെത്തേണ്ടി വരും’- കുംബ്ലെ പറയുന്നു.
ഭിന്ന താത്പര്യം എന്നത് എല്ലാ പ്രവര്‍ത്തന മേഖലകളിലും ഉള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനമേഖലയിലെ ജീവിതത്തില്‍ ഓരോ ചുവടിലും ഭിന്ന താത്പര്യം എന്ന പ്രശ്‌നമുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഇതെങ്ങനെ കൈകൈര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രസക്തം. ഏര്‍പ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഏതിനാണ് നിങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത് എന്തിനെന്നതാണ് പ്രധാനമെന്നും കുബ്ലെ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിസിസിഐ നിലപാടിനെതിരെ മുൻ താരങ്ങളായ സൗരവ് ഗാംഗുലിയും ഹർഭജൻ സിംഗും രംഗത്തു വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കൈട്ടെയെന്നായിരുന്നു മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രതികരണം. ഇത് രാഹുലിനെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.
ഭിന്ന താൽപര്യ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എത്തിക്സ് കമ്മിറ്റി രാഹുൽ ദ്രാവിഡിന് നോട്ടിസ് അയച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്. നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഡയറക്ടർ പദവി വഹിക്കുന്ന ദ്രാവിഡ്, ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥരായ ഇന്ത്യാ സിമന്റ്സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റു കൂടിയാണ്. ഇത് ഭിന്ന താൽപര്യ മാനദണ്ഡത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നാണ് ദ്രാവിഡിനെതിരെ ആരോപണമുയർത്തിയ മധ്യപ്രദേശിൽനിന്നുള്ള സഞ്ജയ് ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here