പ്രളയത്തിൽ രാഷ്ട്രീയം പറയാനില്ല; എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും രാഹുൽ ഗാന്ധി

പ്രളയത്തെ രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും വയനാട് എം.പി രാഹുൽ ഗാന്ധി. വയനാട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പ്രളയവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താനില്ല. പുനരധിവാസമാണ് പ്രധാനം.നഷ്ടപരിഹാരം നൽകുന്നതിനടക്കം കേന്ദ്ര സഹായം വേണമെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഇടപെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ധനസഹായം നൽകുന്ന കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ മാത്രം ദുരന്തമല്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ പ്രശ്‌നമാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കാനാണ് ആദ്യം വയനാട്ടിലേക്ക് എത്താതിരുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്,മലപ്പുറം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി ഇന്നലെയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വൈകീട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ തുടർന്ന്, ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടങ്ങളുണ്ടായ കവളപ്പാറ സന്ദർശിക്കാനെത്തി.
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടവർ താമസിക്കുന്ന പോത്തുകല്ലിലെ ക്യാമ്പിലേക്കാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർ ക്യാമ്പിലെത്തിയ രാഹുലുമായി വേദനകൾ പങ്കുവെച്ചു.കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം കവളപ്പാറയിൽ എത്തിയിരുന്നു.
ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനത്തിന് ശേഷം, ഉരുൾപൊട്ടലുണ്ടായ പ്രദേശവും കണ്ടാണ് രാഹുൽ മടങ്ങിയത്. തുടർന്ന് മമ്പാടും എടവണ്ണയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടി രാഹുൽ സന്ദർശനം നടത്തിയിരുന്നു. രാത്രി കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും രാഹുൽഗാന്ധി പങ്കെടുത്തു. ഇന്ന് വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here