ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസ്; കുൽദീപ് സെൻഗാറിനെ സിബിഐ മന:പൂർവം ഒഴിവാക്കിയെന്ന് കുടുംബം

ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനെയും സഹോദരനെയും സിബിഐ മന:പൂർവം ഒഴിവാക്കിയെന്ന് പെൺകുട്ടിയുടെ കുടുംബം കോടതിയിൽ ആരോപിച്ചു. എന്നാൽ, ആരോപണം സിബിഐ നിഷേധിച്ചു. അതേസമയം, വാഹനാപകടക്കേസിൽ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും നാർകോ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ നടപടി തുടങ്ങിയിട്ടുണ്ട്.
ഉന്നാവ് ഇരയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചെന്ന കേസ് ഡൽഹി തിസ് ഹസാരി കോടതി പരിഗണിക്കവേയാണ് സിബിഐക്കെതിരെ പെൺകുട്ടിയുടെ കുടുംബം പരാതിയുന്നയിച്ചത്. ഈ കേസിൽ ബിജെപി എം.എൽ.എ കുൽദീപ് സിങ് സെൻഗാറും സഹോദരനും മൂന്ന് പൊലീസുകാരും പ്രതികളാണ്. എന്നാൽ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ എം.എൽ.എയെയും സഹോദരനെയും സിബിഐ പ്രതിചേർത്തിരുന്നില്ല. ഈ നടപടിയെയാണ് ഇരയുടെ കുടുംബം കോടതിയിൽ ചോദ്യം ചെയ്തത്.
Read Also; ഉന്നാവ് പീഡനക്കേസ്; അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് വന്‍വീഴ്ച വരുത്തിയെന്ന് സിബിഐ
അതേ സമയം ആരെയും മന:പൂർവം ഒഴിവാക്കിയിട്ടില്ലെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചെന്നും അന്വേഷണം തുടരുകയാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി. ഉന്നാവ് പെൺകുട്ടിയെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും
നാർകോ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇതിന് സമ്മതിച്ചില്ലെങ്കിൽ ബ്രെയിൻ മാപ്പിങ് നടത്താനാണ് നീക്കം. അതേസമയം ഡൽഹി എയിംസ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില പുരോഗതിയില്ലാതെ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here