Advertisement

വയനാടിന് സഹായമെത്തിക്കാൻ ചുരം കയറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ‘രാമരഥവും’

August 15, 2019
Google News 1 minute Read

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കൈകോർത്ത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരാധകരും. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരാധകരുടെ വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളുമടങ്ങുന്ന ആദ്യ ലോഡ് കഴിഞ്ഞ ദിവസം വയനാട്ടിലേക്കെത്തിച്ചത്. ഫേസ്ബുക്കിലൂടെയുള്ള അഭ്യർത്ഥനകളിലൂടെ ഇവർ ഇതിനുള്ള സാധനങ്ങൾ സമാഹരിക്കുകയായിരുന്നു. വിദേശത്തു നിന്നു വരെ രാമന്റെ ആരാധകർ പണമായും മറ്റും  സഹായങ്ങൾ എത്തിച്ചുനൽകി.

മുപ്പതോളം ചാക്ക് അരി, 300 കിലോ പഞ്ചസാര, മറ്റ് ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം കുറഞ്ഞ സമയത്തിനകം സംഘടിപ്പിക്കാനായി. പാഞ്ഞാൾ സ്വദേശി ഷാജി ആനന്ദ്, ഗോവിന്ദ് മുല്ലശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഒരു ലോഡിനുള്ള സാധനങ്ങൾ തികഞ്ഞതോടെ കഴിഞ്ഞ ദിവസം രാവിലെ തൃശൂർ പേരാമംഗലത്തെ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്നും ലോറി പുറപ്പെടുകയായിരുന്നു. വയനാട്ടിലെ ജനങ്ങൾക്കുളള സഹായവുമായി ചുരം കയറാൻ തെരഞ്ഞെടുത്തതാകട്ടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ സ്ഥിരമായി കൊണ്ടുപോകുന്ന ശ്രീദുർഗ്ഗ എന്നു പേരുള്ള രാമരഥം തന്നെ.

 

Read Also; തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; ബീഹാറുകാരൻ മോട്ടി പ്രസാദ് ഏകഛത്രാധിപതി ആയതിങ്ങനെ

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ സ്ഥിരം സാരഥി ഗിരീഷ് തന്നെയായിരുന്നു ഡ്രൈവർ. സാധനങ്ങൾ സമാഹരിക്കുന്നത് നേതൃത്വം നൽകിയ സൂരജ്, സുഭാഷ്, കാർത്തിക്, വിപിൻ, വൈശാഖ് എന്നിവരടങ്ങുന്ന സംഘവും രാമരഥത്തിലുണ്ടായിരുന്നു. വയനാട്ടിലേക്ക് പുറപ്പെടുന്ന വഴിയും സമയവുമെല്ലാം നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നതിനാൽ പോകുന്ന വഴിയിൽ പലയിടത്തും സാധനങ്ങളുമായി ആളുകൾ കാത്തുനിന്നിരുന്നു.

കനത്ത മഴയെ തുടർന്ന് പലയിടത്തും റോഡുകളിലുണ്ടായ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് രാമരഥം വയനാട് ചുരം കയറിയത്. കൊണ്ടു വന്ന സാധനങ്ങളെല്ലാം തുടർന്ന് ജില്ലാ ഭരണകൂടം അധികൃതർക്ക് കൈമാറുകയും ചെയ്തു. സാധനങ്ങൾ കൈപ്പറ്റിയതായി കാണിച്ചുള്ള രസീതിൽ ആരുടെ പേരെഴുതണമെന്ന ഡിഎഫ്ഒയുടെ ചോദ്യത്തിന് ഒറ്റ സ്വരത്തിലാണ് അവർ ഉത്തരം നൽകിയത്.   ” തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പേരാമംഗലം,തൃശൂർ.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here