മദ്യവും ലഹരി വസ്തുക്കളും വാങ്ങാൻ പണമില്ല; മോഷണം പതിവാക്കിയ കാമുകിയും കാമുകനും അറസ്റ്റിൽ: വീഡിയോ

മദ്യവും ലഹരിവസ്തുക്കളും വാങ്ങാന്‍ മോഷണം നടത്തിവന്ന കോളജ് വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍. മൊബൈല്‍ ഫോണുകള്‍ പിടിച്ചുപറിച്ചതിനും ബൈക്കുകള്‍ മോഷ്ടിച്ചതിനുമാണ് ഇരുവരും അറസ്റ്റിലായത്. ചെന്നൈ സ്വദേശികളായ സ്വാതി(20), രാജി (29) എന്നിവരാണ് അറസ്റ്റിലായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഒരു യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചതാണ് ഇരുവരും കുടുക്കിയത്. ഫോണ്‍ മോഷണം പോയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ബൈക്കിൻ്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് സ്വാതിയും രാജുവും പിടിയിലായത്. പൊലീസ് ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റസമ്മതം നടത്തി. ചെലവുകൾ അധികമായതാണ് മോഷണം ശീലമാക്കാനുള്ള കാരണമെന്ന് ഇരുവരും പറഞ്ഞു.
ആദ്യം ബൈക്ക് മോഷ്ടിക്കുകയും മോഷ്ടിച്ച ബൈക്കിലെത്തി ആളുകളില്‍ നിന്ന് ഫോണ്‍ പിടിച്ചുപറിക്കുകയായിരുന്നു ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും പൊലീസ് വിശദീകരിച്ചു. അവസാനം മോഷ്ടിച്ച മൂന്ന് ഫോണുകൾ ഇവർ 15000 രൂപയ്ക്കാണ് വിറ്റതെന്നും പൊലീസ് പറഞ്ഞു.
രാജിയുടെ ടാറ്റു പാർലറിൽ വെച്ചാണ് ഇവർ പരിചയത്തിലാവുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാം വഴി ഇവർ കൂടുതൽ അടുത്തു. രാജുവാണ് സ്വാതിക്ക് ആദ്യമായി മദ്യവും ലഹരിവസ്തുക്കളും നല്‍കിയത് എന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായി ക്ലാസില്‍ കയറാത്തതിനെത്തുടര്‍ന്ന് സ്വാതിയെ കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് നഗരത്തിലെ പല ലോഡ്ജുകളിലായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. സ്വകാര്യ കോളജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനിയാണ് സ്വാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here