തുടർച്ചയായ സുരക്ഷാ പരിശോധനയിൽ മനം മടുത്തു; ‘ബാഗിലെന്താ ബോംബുണ്ടോ’ എന്ന് ദേഷ്യപ്പെട്ടയാൾ അറസ്റ്റിൽ

‘എന്റെ ബാഗിലെന്താ ബോംബുണ്ടോ’ എന്നു ദേഷ്യത്തോടെ ചോദിച്ച യാത്രികന്റെ വിമാനയാത്ര മുടങ്ങിയതിനു പുറമെ പൊലീസ് കേസും അറസ്റ്റും. സ്വാതന്ത്ര്യദിനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്തവളത്തിലായിരുന്നു സംഭവം. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്കു പോകാനെത്തിയ ചാലക്കുടി വല്ലത്തുപറമ്പിൽ രവി നാരായണൻ (61) ആണ് ദേഷ്യപ്പെട്ടതിന്റെ പേരിൽ പുലിവാലു പിടിച്ചത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. സാധാരണ പരിശോധനയ്ക്കു പുറമെ വിമാനത്തിൽ കയറുന്നതിനു മുൻപും പരിശോധനയുണ്ടായി. വിമാനത്തിൽ കയറാനെത്തിയപ്പോൾ ശ്രീലങ്കൻ എയർലൈൻസിലെ വിമാന ജീവനക്കാർ രവി നാരായണന്റെ കൈവശമുള്ള ബാഗ് പരിശോധിച്ചു. തുടർച്ചയായ പരിശോധനയിൽ മനംമടുത്താണു രവി ഇവർക്കു നേരെ ദേഷ്യപ്പെട്ടത്.
വ്യോമസുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇതു കേട്ടയുടൻ ജീവനക്കാർ സുരക്ഷാവിഭാഗമായ സിഐഎസ്എഫിനെ വിവരം അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ബാഗ് വിശദമായി പരിശോധിച്ചു. പിറകെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി ബാഗിൽ ബോംബ് ഇല്ലെന്ന് ഉറപ്പാക്കി. വിമാനത്തിൽ യാത്രക്കാരന്റെ ചെക്കിൻ ബാഗ് ഉണ്ടോയെന്നും പരിശോധിച്ചു. ചെക്കിൻ ബാഗ് ഇല്ലാതെയാണു രവി നാരായണൻ എത്തിയത്. തുടർന്ന് ഇയാളുടെ യാത്ര വിമാനക്കമ്പനി തടഞ്ഞ് നെടുമ്പാശേരി പൊലീസിനു കൈമാറി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട് വിമാനത്താവളത്തിൽ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി യോഗം ചേർന്നു സ്ഥിതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here