വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം

പ്രളയം ദുരന്തം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി വീടുകള്‍ തകര്‍ന്ന ചൂരല്‍മലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകള്‍ റാബിയെയുടെയും പേരാമ്പ്ര സ്വദേശി ഷാഫിയുടെയും വിവാഹമാണ് വയനാട് മേപ്പാടിയിലെ ക്യാമ്പില്‍വെച്ച് നടന്നത്.
മേപ്പാടി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അങ്കണമാണ് വിവാഹവേദി. ഒപ്പനപാട്ടിന്റെ അകംപടിയില്ലെങ്കിലും പുതുജീവിതത്തിലേക്ക് റാബിയ കടന്നത് നന്മയുള്ളവരുടെ കൈകള്‍ പിടിച്ചാണ്. മതപരമായ ചടങ്ങുകള്‍ മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും ലളിതമായിരുന്നു റാബിയെയുടെയും പേരാമ്പ്ര സ്വദേശി ഷാഫിയുടെയും വിവാഹം. സന്തോഷകരമായ നിമിഷമെന്ന് നവദമ്പതികള്‍.
ഓഗസ്റ്റ് 4 ന് നിക്കാഹ് കഴിഞ്ഞെങ്കിലും വിവാഹചടങ്ങുകള്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയിലാണ് ദുരന്തം വിതച്ച പ്രളയത്തില്‍ വിവാഹത്തിനെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ട്ടപ്പെട്ടത്. പിന്നീട് ക്യാമ്പിലെത്തിയ റാബിയയുടെ വിവാഹത്തിനു വേണ്ടി നാട്ടുകാര്‍ ഒന്നാകെ കൈകോര്‍ത്തു. ക്യാമ്പ് ഇന്നലെ പിരിച്ചുവിട്ടെങ്കിലും പ്രളയകാലത്ത് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ വിവാഹ നിമിഷത്തിലും വേണമെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടര്‍ എം എസ് അജയകുമാര്‍, സബ് കലക്ടര്‍ ഉമേഷ് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ എന്നിവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി. ദുരന്തം തകര്‍ത്ത് കുടുംബങ്ങളുടെ അതിജീവനത്തിന്റെ കാഴ്ച കൂടിയായിരുന്നു വയനാട്ടിലെ മേപ്പാടി ക്യാമ്പിലേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here