Advertisement

കഥകള്‍ പറയുന്ന നിശ്ചല ചിത്രങ്ങള്‍… ഇന്ന് ലോക ഫൊട്ടോഗ്രഫി ദിനം

August 19, 2019
Google News 2 minutes Read

ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഫൊട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങള്‍ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്. സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സന്തോഷത്തിന്റെയും കഥകള്‍ പറഞ്ഞ ഫൊട്ടോകള്‍ പിന്നീട് ലോകത്താകമാനം വലിയ ചര്‍ച്ചകള്‍ക്ക് വരെ വഴി തെളിച്ചിട്ടുണ്ട്.

1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫൊട്ടോഗ്രഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ ദിനമാണ്  ഫൊട്ടോഗ്രഫി ദിനമായി ആഘോഷിക്കുന്നത്.

ഗ്രീക്ക് ഭാഷയിലെ ‘photos= light’, ‘graphein=to draw’ എന്ന പദങ്ങളില്‍ നിന്നാണ് ഫൊട്ടോഗ്രഫി എന്ന പദം രൂപം കൊണ്ടത്. ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫൊട്ടോഗ്രഫിയുടെ പിതാവായി കാണുന്നത്. ക്യാമറയുടെ കണ്ടുപിടുത്തം മനുഷ്യപുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യന്റെ പല നേട്ടങ്ങള്‍ക്കും ക്യാമറ ഒരു നിര്‍ണായക സ്വാധീന ശക്തിയായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

AD 1015ല്‍ അറബ് പണ്ഡിതനായ ഇബ്ന്‍ – അല്‍ – ഹെയ്തം (Ibn-Al- Hytham) ആണ് സൂചിക്കുഴി ക്യാമറ (pin hole camera) ആശയം ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ദ്വാരം ചെറുതാകുന്തോറും പ്രതിബിംബത്തിന്റെ വ്യക്തത ഏറുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പഠനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നു. ഇത് പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കും വഴി തെളിച്ചു.

ക്യാമറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പായിരുന്നു 1837ല്‍ ഡാഗുറെയുടെ കണ്ടുപിടുത്തം. സില്‍വര്‍ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റില്‍ ഒരു വസ്തുവിന്റെ പ്രതിബിംബം കൃത്യമായി മിനിറ്റുകള്‍ക്കുള്ളില്‍ പതിപ്പിക്കുന്നതിനും പിന്നീട് കറിയുപ്പ് ലായനിയില്‍ കഴുകി പ്രതിബിംബം പ്ലേറ്റില്‍ സ്ഥിരമായി ഉറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചു. ഇത് ഫൊട്ടോഗ്രഫിയെ കൂടുതല്‍ ജനകീയമാക്കി മാറ്റി.

ചരിത്രം സൃഷ്ടിച്ച ലോകത്തിലെ ആദ്യ ഫോട്ടോ…

1826ല്‍ ജോസഫ് നീസ് ഫോര്‍ നീപ്‌സ് ക്യാമറയില്‍ വീഴുന്ന പ്രതിബിംബത്തിന്റെ ചിത്രം പകര്‍ത്തി. ഫൊട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഏറ്റവും വഴിത്തിരിവായിരുന്നു ഇത്. ജനാലയില്‍ നിന്നുള്ള കാഴ്ചയാണ് ചരിത്രത്തിലെ ആദ്യത്തെ ഫൊട്ടോ. ടാര്‍ പുരട്ടിയ പ്യൂട്ടര്‍ പ്ലേറ്റിലൂടെ പകര്‍ത്തിയ ഈ ചിത്രം എടുക്കാന്‍ എട്ടുമണിക്കൂറാണ് വേണ്ടി വന്നത്.

ക്യാമറയും ഫിലിമും

ക്യാമറ ഓബ്‌സ്‌ക്യൂറ എന്ന ലാറ്റിന്‍ വാക്കില്‍നിന്നാണ് ഇന്നത്തെ ക്യാമറ എന്ന വാക്കിന്റെ ഉദ്ഭവം. ഇരുണ്ട അറ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ജ്യോതി ശാസ്ത്രജ്ഞനായ കെപ്ലറാണ് ക്യാമറ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതും ക്യാമറ ഓബ്‌സ്‌ക്യൂറേ കണ്ടുപിടിച്ചതും. ഫൊട്ടോഗ്രാഫിക് പ്ലേറ്റുകളിലാണ് ആദ്യകാലത്ത് ഫൊട്ടോകള്‍ എടുത്തിരുന്നത്. എന്നാല്‍ ഇത് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ട് രാസമാറ്റം നടത്താന്‍ കഴുയുന്ന ഫിലിമുകളുടെ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. ഇരുപതം നൂറ്റാണ്ടുമുതല്‍ ലോകത്ത് ഫിലിമുകള്‍ സജീവമായി ഉപയോഗിക്കാന്‍ തുടങ്ങി.

ഡിജിറ്റല്‍ ക്യാമറ

ക്യാമറയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കാലഘട്ടമാണ് 21-ാം നൂറ്റാണ്ട്. 1991 ആദ്യ ഡിജിറ്റല്‍ കാമറ കൊഡാക് നിര്‍മിച്ചുവെങ്കിലും, തങ്ങളുടെ വലിയ വിപണിയായ ഫിലിം നിര്‍മാണ കമ്പനി തകരുമോ എന്ന ആശങ്കയില്‍ അവര്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പുറത്തു വിട്ടില്ല. പിന്നീട് നിക്കോണ്‍ ,കാനന്‍ ,ഫ്യൂജി ഉള്‍പ്പടെയുള്ള കമ്പനികള്‍ വന്‍ പരീക്ഷണങ്ങള്‍ നടത്തുകയും ഇന്നത്തെ നിലയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രചാരത്തില്‍ ആകുകയും ചെയ്തു

ഫിലിമുകളെ മാറ്റി നിര്‍ത്തി പ്രതിബിംബങ്ങളെ ഡിജിറ്റല്‍ കാര്‍ഡുകളില്‍ സൂക്ഷിക്കുന്ന രീതിയ്ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.  എടുക്കുന്നതിനുള്ള സമയ ലാഭം എന്നതിനുപരി ചിലവും വളരെ കുറവാണിതിന്.

ഇന്ന് ലോകത്തെ ആകമാനം നീരീക്ഷിക്കുന്ന മൂന്നാം കണ്ണായി ക്യാമറകള്‍  മാറിയിരിക്കുന്നു. ഡിജിറ്റല്‍ യുഗം ഫൊട്ടോയും ക്യാമറയുമൊക്കെ നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഘടകങ്ങളായി മാറപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞു പോയ നിമിഷങ്ങളെ ഓര്‍ത്തെടുക്കാനും അവയെ കരുതലോടെ സൂക്ഷിക്കാനും ഫൊട്ടോയോളം മികവുറ്റതൊന്നും ഇനിയും കണ്ടിുപിടിക്കപ്പെട്ടിട്ടില്ല….

 

ആദ്യ വാര്‍ത്താ ചിത്രം

ഉയരത്തില്‍ നിന്നുള്ള ആദ്യചിത്രം

പാസ്‌പോര്‍ട്ടിലെ ആദ്യ ഫൊട്ടോ

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here