354 കോടിയുടെ വായ്പ തട്ടിപ്പ്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ
വായ്പ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും മൊസെർബെയർ കമ്പനി മുൻ എക്‌സിക്യൂട്ടിവ് ഡയറക്ടുമായ രതുൽപൂരിയെ അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.
354 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് അറസ്റ്റ്. വായ്പ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം രതുൽപുരിക്കെതിരെ സിബിഐ കേസെടുക്കുകയും അദ്ദേഹവുമായി ബന്ധപ്പെട്ട 6 ഇടങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ബാങ്ക് അനുവദിച്ച വായ്പ കമ്പനി ഡയറക്ടർമാർ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും തുക ലഭിക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചെന്നും കാട്ടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പരാതി നൽകിയിരുന്നു.
രതുൽപുരിക്ക് പുറമെ അച്ഛനും കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ദീപക് പുരി, ഡയറക്ടർമാരായ നിതാ പുരി (രതുലിന്റെ അമ്മയും കമൽനാഥിന്റെ സഹോദരിയും) സഞ്ജയ് ജെയ്ൻ, വിനീത് ശർമ എന്നിവർക്കെതിരേയും സിബിഐ കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കൽ, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here