വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ഹാളിന് അയ്യങ്കാളിയുടെ പേരിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരാചാരങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സർക്കാർ ചെറുക്കുമെന്നും നവോത്ഥാന ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ സമൂഹം ഏറെ മുന്നേറിയെങ്കിലും കീഴാളന്‍ കീഴാളനായി തുടരുകയാണ്. സമീപകാലത്തുണ്ടാകുന്ന ഓരോ സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സ്ത്രീകളും ദളിത് സമൂഹത്തിലും പെട്ടവര്‍ അനുഭവിക്കുന്ന തീവ്രതതയെത്രയെന്ന് വ്യക്തമാക്കുന്നതാണ്. 21ാം നൂറ്റാണ്ടിലും കേരളത്തെ പോലെ സാമൂഹ്യപുരോഗതി കൈവരിച്ച നാട്ടില്‍ കെവിനെ പോലെ ഒരു യുവാവ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകേണ്ടിവന്നു. നവോത്ഥാനത്തിന്റെ വെളിച്ചം കടക്കാത്ത അറകള്‍ ഇനിയും ഉണ്ട് എന്നതാണ്. പഴയകാല നാടുവാഴിത്തത്തിന്റെ ജീര്‍ണ അവസ്ഥ മനസുകളില്‍ തുടരുന്നു എന്നാണ്’- പിണറായി പറഞ്ഞു.
സ്ത്രീ- ദളിത് വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നവോത്ഥാനമുന്നേറ്റം ശക്തിപ്പെടുത്തനാണ് സര്‍ക്കാരിന്റെ ശ്രമം. സിംപോസിയവും സെമിനാറുകളിലൂടെയും ബോധവത്കരണവും നടത്തി ഇതിന് പരിഹാരം കാണാനാവില്ല. നമ്മൂടെ സമൂഹത്തിലെ ദോഷകരമായ മാറ്റങ്ങളാണ് ജീര്‍ണമായ അനാചരങ്ങളെ നിലനിര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നത്. ഇതിനായി യോജിച്ച പോരാട്ടത്തിന് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ നാട്ടില്‍ ഒരുവിഭാഗം ദുരാചാരങ്ങളെ അരക്കിട്ട് ഉറപ്പിക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ അറച്ചുനില്‍ക്കുമെന്ന് ആരും കരുതേണ്ടതില്ല. സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് ചിലര്‍ പറയുന്നവരുണ്ട്. അവരോട് പറയാനുള്ളത് ഉപേക്ഷിക്കില്ല എന്നുമാത്രമല്ല നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണെന്നും പിണറായി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here