പന്ത് കൊണ്ടു വീണപ്പോൾ ഫിൽ ഹ്യൂസിനെയാണ് ഓർമ്മ വന്നതെന്ന് സ്റ്റീവ് സ്മിത്ത്
ആഷസ് രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് നിലത്തു വീണപ്പോൾ, ബൗൺസറേറ്റ് മരിച്ച സഹതാരം ഫിൽ ഹ്യൂസിനെ ഓർമ വന്നെന്ന് ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. പരിക്കേറ്റ് വിശ്രമിക്കുന്ന സ്മിത്ത് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘പന്തു കഴുത്തിൽക്കൊണ്ടു വീണയുടൻ കുറേ ചിന്തകൾ എന്റെ മനസ്സിൽക്കൂടി കടന്നു പോയി. അതിലൊന്ന് ഫിൽ ഹ്യൂസിനെക്കുറിച്ചായിരുന്നു. നന്നായി മദ്യപിച്ച് ലക്കുകെട്ട പോലെയാണ് ആശുപത്രിയിലെത്തിയപ്പോൾ അനുഭവപ്പെട്ടത്. എന്താണു തോന്നുന്നതെന്നു ഡോക്ടർ ചോദിച്ചു: കഴിഞ്ഞ രാത്രി ആറ് ബീയറെങ്കിലും കഴിച്ചിട്ട് അതിന്റെ കെട്ടുവിടാത്ത പോലെ തോന്നുന്നു എന്നാണു മറുപടി നൽകിയത്. സാവധാനമാണ് ഈ അവസ്ഥ മാറിയത്’ – സ്മിത്ത് പറഞ്ഞു.
പരുക്കിൽനിന്നു വിമുക്തനാകുന്ന സ്മിത്ത് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനു മുന്നോടിയായി ടീമിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി പരിശീലനം പുനഃരാരംഭിച്ചുകഴിഞ്ഞു. സ്മിത്തിന്റെ അഭാവത്തിൽ മൂന്നാം ടെസ്റ്റിനിറങ്ങിയ ഓസ്ട്രേലിയ, ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. സ്മിത്തിനു പകരം ടീമിൽ ഇടംപിടിച്ച മാർനസ് ലബുഷെയ്ൻ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് പുറത്തെടുത്ത അവിശ്വസനീയ പ്രകടനമാണ് ഓസീസിന് വിജയം നിഷേധിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച ഇരു ടീമുകളും ഒരു കളി സമനിലയാക്കിയിരുന്നു.
ഓസീസ് ടീമിൽ സ്മിത്തിന്റെ സഹതാരമായിരുന്ന ഹ്യൂസ്, 2014ലാണ് എതിർ ടീം ബോളറുടെ ബൗൺസർ തലയിലിടിച്ച് മരിച്ചത്. 2014ൽ ഓസ്ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ സങ്കടക്കടലിലാഴ്ത്തി ഹ്യൂസിന്റെ വിയോഗം. ഹ്യൂസിൻ്റെ മരണത്തിനു ശേഷം ഹെല്മറ്റുകളിലെ നെക്ക് ഗാർഡുകളെപ്പറ്റി വ്യാപകമായ ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here