പാകിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ നാവികസേന കമാൻഡർ കുൽഭൂഷൻ ജാദവുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
പാകിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന ഇന്ത്യൻ നാവിക സേന കമാൻഡർ കുൽഭൂഷൻ ജാദവുമായി ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇന്ത്യൻ നയതന്ത്ര പ്രതിനിധിക്ക് കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാൻ പാകിസ്ഥാന്‍ അനുമതി നൽകുന്നത്.
കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു പാകിസ്ഥാന്റെ നടപടി. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ കുൽഭൂഷൺ ജാദവുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിൽ ആയിരുന്നു കൂടിക്കാഴ്ച. പാകിസ്ഥാൻ ആരോപിക്കുന്ന ചാരവൃത്തി താൻ നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കുൽഭൂഷൺ അറിയിച്ചു.
ഏറെ വൈകാരികമായാണ് കുൽഭൂഷൺ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയോട് കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതികാര ബുദ്ധിയോടെയുള്ള നടപടിയുടെ ഇരയാണ് താൻ. പട്ടാള കോടതിയിൽ തന്റെ ഭാഗം വേണ്ട വിധം അവതരിപ്പി്ക്കാൻ പോലും അവസരം ലഭിച്ചില്ല എന്ന് കുൽഭൂഷൺ പറഞ്ഞു. തനിക്ക് വേണ്ടി ഇന്ത്യ നടത്തുന്ന ഇടപെടലിന് കുൽഭൂഷൻ നയതന്ത്ര പ്രതിനിധിയെ നന്ദി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നയതന്ത്ര പ്രതിനിധി കുൽഭൂഷണിൽ നിന്നും ആരാഞ്ഞു. പുതിയ സാഹചര്യത്തിൽ എല്ലാ നിയമ സഹായവും ലഭ്യമാക്കും എന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധി കുൽഭൂഷൺ ജാദവിന് ഉറപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here