പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അഞ്ചാം പ്രതി പൊലീസുകാരൻ ഗോകുൽ കീഴടങ്ങി

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ.
പിഎസ്‌സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ഉത്തരം എസ്എംഎസായി അയച്ചു നൽകിയത് ഗോകുലും സഫീറും ചേർന്നാണെന്ന് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഗോകുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
കൂടാതെ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗോകുൽ ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഗോകുലിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഇന്നു തന്നെ കസ്റ്റഡി അപേക്ഷ നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here