പാലാ ഉപതെരഞ്ഞെടുപ്പ്; കളം പിടിക്കാൻ പോരാട്ടം ശക്തമാക്കി മുന്നണികൾ; എൽഡിഎഫിന്റെ പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും

പാലായിൽ കളം പിടിക്കാൻ മുന്നണികൾ പോരാട്ടം ശക്തമാക്കി. എൽഡിഎഫിന്റെ പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും. രണ്ട് ദിവസത്തിനുള്ളിൽ പ്രചാരണത്തിൽ ഒപ്പമെത്താനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൻഡിഎയും കളത്തിലിറങ്ങി കഴിഞ്ഞു.
പന്ത്രണ്ടിൽ അഞ്ച് പഞ്ചായത്തുകളിലെയും കൺവെൻഷനുകൾ പൂർത്തിയാക്കി എൽഡിഎഫാണ് പ്രചാരണത്തിൽ മുന്നേറുന്നത്. പാലാ നഗരസഭയിലെയും, എലിക്കുളം, മീനച്ചിൽ, മുത്തോലി,കരൂർ, മേലുകാവ്, മൂന്നിലവ്, രാമപുരം പഞ്ചായത്തുകളിലെയും കൺവെൻഷനുകൾ ഇന്ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഇന്നു മുതൽ മാണി സി കാപ്പന് വേണ്ടി രംഗത്തിറങ്ങും. നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ.
രണ്ട് ദിവസത്തിനകം പഞ്ചായത്ത് കൺവെൻഷനുകൾ മുഴുവൻ പൂർത്തിയാക്കി മുന്നിലെത്താനാണ് യുഡിഎഫ് പദ്ധതി. രാമപുരം, എലിക്കുളം, കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകളിലെ കൺവെൻഷനുകളാണ് ഇന്ന് പൂർത്തിയാക്കുക. അഞ്ചിന് പ്രധാന കൺവെൻഷനും നടക്കും.
യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്താലാണ് ജോസ് ടോമിന്റെ പ്രചാരണ പരിപാടികളുടെ ആസൂത്രണം. എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഇതുവരെ രൂപംനൽകാനായില്ല. എങ്കിലും ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കിയാകും പ്രവർത്തനങ്ങളെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here