‘തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ലെന്ന് കരുതി കശ്മീർ സാധാരണ നിലയിലായെന്നാണോ’? കേന്ദ്രസർക്കാരിനെതിരെ ശ്രീനഗർ മേയർ
കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശ്രീനഗർ മേയർ ജുനൈദ് അസീം മട്ടു. തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ല എന്നതുകൊണ്ട് കശ്മീർ സാധാരണ നിലയിലായി എന്ന് കരുതരുതെന്ന് ജുനൈദ് പറഞ്ഞു. അത് യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരേയും മേയർ കടുത്ത വിമർശനം ഉന്നയിച്ചു. തീവ്രവാദികളുടെ ഭീഷണികളെ നേരിട്ടാണ് നേതാക്കൾ ഇതുവരെ പ്രവർത്തിച്ചത്. പക്ഷേ ഇന്നവർ സർക്കാരിനാൽ നീചമായി വേട്ടയാടപ്പെടുകയാണെന്നും ജുനൈദ് വ്യക്തമാക്കി.
കശ്മീരിൽ ടെലിഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചതിനെതിരേയും മേയർ ആഞ്ഞടിച്ചു. നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കശ്മീരിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളാണ് പ്രതിസന്ധികൾക്ക് കാരണം. ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങൾവരെ കവർന്നെടുക്കപ്പെട്ടു. കശ്മീരിനെ കേന്ദ്രസർക്കാർ അന്യവത്ക്കരിച്ചിരിക്കുകയാണെന്നും ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസിന്റെ വക്താവ് കൂടിയായ ജുനൈദ് അസീം മട്ടു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here