ബ്രെക്സിറ്റ്; ബോറിസ് ജോൺസന് പാർലമെന്റിൽ തിരിച്ചടി
കരാർ രഹിത ബ്രെക്സിറ്റ് നടപ്പിലാക്കാനുള്ള ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ശ്രമങ്ങൾക്ക് പാർലമെന്‍റിൽ തിരിച്ചടി. ഉപാധി രഹിത ബ്രെക്സിറ്റ് തടയാൻ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ ചില ഭരണകക്ഷി എംപിമാരും പിന്തുണച്ചു. ബിൽ പാസായാൽ ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടുന്നത് ഒഴിവാക്കാൻ ജോൺസന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടിവരും.
മൂന്ന് മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ 301 നെതിരെ 320 പേർ കരാർ രഹിത ബ്രെക്സിറ്റിനെ എതിർത്തു. പ്രതീക്ഷിച്ച പോലെ ഭരണകക്ഷി പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയിലെ എംപിമാർ പോലും ബില്ലിനെ അനുകൂലിച്ചു. പ്രമേയം പാസായതോടെ ജനുവരി 31 വരെ ബ്രെക്സിറ്റ് നീട്ടിവക്കാൻ ജോൺസന് യൂറോപ്യൻ യൂണിയനോട് സമയം ചോദിക്കേണ്ടി വരും.
ബിൽ പാസായാൽ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യപിച്ച് പ്രതിസന്ധി മറികടക്കാൻ ജോൺസൻ ശ്രമിച്ചേക്കും. ഇക്കാര്യം പാർലമെന്‍റിലും ജോൺസൻ വ്യക്തമാക്കി.
പ്രമേയം അവതരിപ്പിക്കുന്നതിന് മുൻപ് കൺസർവേറ്റീവ് എംപിയും മുൻമന്ത്രിയുമായ ഫിലിപ്പ് ലീ കാലുമാറിയതും ജോൺസനുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ലീയുടെ നീക്കത്തിന് പിന്നാലെ ജോൺസന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി. കഴിഞ്ഞമാസം നടന്ന ജി7 ഉച്ചകോടിയെക്കുറിച്ച് കോമൺസിൽ ജോൺസൻ പ്രസ്താവന നടത്തുന്നതിനിടെ ലീ പ്രതിപക്ഷ നിരയിൽ പോയി ഇരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here