മങ്കയമ്മയുടെ കൃത്രിമ ഗർഭധാരണം ധാർമ്മികതയ്ക്ക് എതിരെന്ന് ഒരു വിഭാഗം ഡോക്ടർമാർ
കൃത്രിമ ഗർഭധാരണത്തിലൂടെ 74-ാം വയസ്സിൽ ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയതോടെയാണ് ആന്ധ്ര സ്വദേശി മങ്കയമ്മ- രാജറാവു ദമ്പതികൾ വാർത്തകളിൽ നിറയുന്നത്. 56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വാർദ്ധക്യത്തിലേക്ക് കടന്ന ഈ ദമ്പതികൾക്ക് കുട്ടികൾ പിറന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടുതലുള്ള അമ്മ എന്ന 66 കാരിയായ സ്‌പെയിൻകാരി മരിയ ഡെൽ കാർമന്റെ റെക്കോർഡ് മങ്കയമ്മ തിരുത്തി എഴുതി.
സംഭവം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ദമ്പതികൾക്ക് അഭിന്ദനവുമായി നിരവധി പേരെത്തി. എന്നാൽ ഇത്രയും പ്രായാധിക്യമുള്ള സ്ത്രീയ്ക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷൻ ചികിത്സ നൽകിയത് ധാർമികമായി ശരിയല്ലെന്നാണ് ഒരു പക്ഷം ഡോക്ടർമാർ പറയുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രസവത്തിലും സങ്കീർണതകളുണ്ടാവാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് വൈദ്യശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കാത്തതെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റന്റ് റീപ്രൊഡക്ടീവ് സംഘടനയുടെ പ്രസിഡന്റ് ഡോക്ടർ. ജയദീപ് മൽഹോത്ര ആരോപണം ഉന്നയിച്ചത്.
42 വയസുവരെയാണ് ഒരു സ്ത്രീയിൽ അണ്ഡത്തിന്റെ സംഭരണശേഷി. 52 വയസാകുന്നതോടെ ആർത്തവവിരാമം സംഭവിക്കും. എന്നാൽ, പ്രായം കൂടുതലുള്ള സ്ത്രീകളിൽ കൃത്രിമ ബീജസങ്കലനം നടത്തുന്നത് ഹൃദ്‌രോഗങ്ങൾക്ക് വഴിതെളിക്കും. എന്നാൽ ഇതുപോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ മങ്കയമ്മ അതിജീവിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. മാത്രമല്ല, 2015-16 അസിസ്റ്റന്റ് റീപ്രൊഡക്ടീവ് ടെക്‌നോളജി റഗുലേഷൻ ബില്ല് പ്രകാരം 52വയസുവരെ മാത്രമേ ഐവൈഎഫ് ചെയ്യാവൂ എന്നുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ ഗുണ്ടൂരിലെ അഹല്യ നേഴ്‌സിങ് ഹോമിലാണ് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here