Advertisement

തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി

September 8, 2019
Google News 0 minutes Read

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് തള്ളി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അജ്മാൻ കോടതി കേസ് തള്ളിയത്. തുഷാറിന് പാസ്‌പോർട്ട് തിരികെ നൽകും. തൃശൂർ സ്വദേശിയായ നാസിർ അബ്ദുള്ളയാണ് തുഷാറിനെതിരെ ചെക്ക് കേസ് നൽകിയത്.

പരാതിക്കാരൻ നൽകിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുഷാറിനെതിരെ മതിയായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസ് തള്ളിയത്. പരാതിക്കാരന് സിവിൽ കേസ് നൽകാമെന്നും കോടതി അറിയിച്ചു. അതേസമയം, പാസ്‌പോർട്ട് ലഭിച്ചതോടെ തുഷാറിന് തിരികെ നാട്ടിൽ എത്താൻ കഴിയുമെന്നാണ് വിവരം. നാളെയോടെ തുഷാർ നാട്ടിലേക്ക് തിരിച്ചേക്കുമെന്നും സൂചനയുണ്ട്.

ചെക്ക് കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 21 ന് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തിരുന്നു. വൻ തുക കെട്ടിവച്ചാണ് തുഷാർ പുറത്തിറങ്ങിയത്. പത്ത് വർഷം മുമ്പ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ചായിരുന്നു തുഷാറിനെതിരായ കേസ്. വെള്ളാപ്പള്ളി നടേശന്റ ഉടമസ്ഥതയിൽ അജ്മാനിൽ ഉണ്ടായിരുന്ന ബോയിംഗ് കൺസ്ട്രക്ഷന്റെ സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ. കമ്പനി നഷ്ടത്തിലായതോടെ വെള്ളാപ്പള്ളി കമ്പനി കൈമാറിയിരുന്നു. നാസിൻ അബ്ദുള്ളയ്ക്ക് കുറച്ച് പണം കൈമാറാനുണ്ടായിരുന്നു. പണത്തിന് പകരം തീയതിവയ്ക്കാത്ത ഒരു ചെക്കാണ് നൽകിയത്. ഈ ചെക്കിന്റെ പേരിലാണ് നാസിൻ അബ്ദുള്ള തുഷാറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല. പൊലീസിൽ പരാതി നൽകിയത് മറച്ചുവച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു. ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. 1.95 കോടി രൂപയാണ് ജാമ്യ തുകയായി തുഷാർ കെട്ടിവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here