ബ്രിട്ടീഷ് തൊഴിൽ-പെൻഷൻ സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു

ബ്രിട്ടീഷ് തൊഴിൽ-പെൻഷൻ സെക്രട്ടറി ആംബർ റൂഡ് രാജിവെച്ചു. കരാറില്ലാത്ത ബ്രെക്സിറ്റിനെ എതിർത്തുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ച 21 കൺസർവേറ്റീവ് പാർട്ടി എംപിമാരെ പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.
രാജിക്കത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനെ രൂക്ഷമായി വിമർശിച്ച ആംബർ റൂഡ്, പാർട്ടിയിലെ എക്കാലത്തേയും വിശ്വസ്തരും മിതവാദികളുമായ എംപിമാരെ പുറത്താക്കുന്നതിന് കൂട്ടുനിൽക്കാനാകില്ല എന്ന് വ്യക്തമാക്കി. കരാറില്ല എന്ന തീരുമാനത്തിൽ ജോൺസൺ ഉറച്ചുനിന്നപ്പോഴും ശുഭാപ്തി വിശ്വാസം കൊണ്ടുമാത്രമാണ് മന്ത്രിസഭയുടെ ഭാഗമായതെന്ന് അവർ പറഞ്ഞു.
എന്നാലിപ്പോൾ കരാറോടു കൂടി പുറത്തുപോവുന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും റൂഡ് രാജിക്കത്തിൽ പറയുന്നു. ബോറിസ് ജോൺസന്റെ സഹോദരൻ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് റൂഡിന്റെയും രാജി. ബ്രെക്സിറ്റ് തീയതി നീട്ടി ചോദിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബ്രിട്ടീഷ് എംപിമാർ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളെക്കൂടാതെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്തുപോയ എംപിമാരും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here