ഒത്തൊരുമിച്ചൊരു ഓണമാഘോഷിക്കാം
ചിങ്ങമാസത്തിലെ ഓണവെയിലും കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയുമൊക്കെ ഒരിക്കൽ കൂടി ഓർമയിൽ ഓടി എത്തുകയാണ്. ഇക്കുറിയും ഓണം ഇങ്ങ് പടിവാതിലിൽ
എത്തിക്കഴിഞ്ഞു. പ്രളയത്തിനു കുറുകെ കൈപിടിച്ച് ഓണത്തിനായി നമ്മൾ ഒരുങ്ങുകയാണ്.
മഹാബലിയുടെ സ്മരണകളിലൂടെയാണ് ഓണം എന്ന സുവർണാഘോഷം മനസിന് ആഹ്ലാദം പകരുന്നത്. സമത്വത്തിന്റെയും സമ്പദ് സമൃദ്ധിയുടേയും സാഹോദര്യത്തിന്റേയും നന്മയുടേയും ഓർമപ്പെടുത്തൽ കൂടിയാണ് ഓണം. ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ കൊണ്ടാടുന്ന ഒരു ആഘോഷം വേറെ ഇല്ലെന്ന് തന്നെ പറയാം.
മലയാളികളുടെ മനസിൽ ആഹ്ലാദത്തിന്റെ തിരതല്ലുന്ന ജലമേളകളും പൂക്കളങ്ങളും പുലികളിയും പൊന്നോണത്തിന്റെ ശോഭയ്ക്ക് മാറ്റ് കൂട്ടുന്നു. ജാതിമതഭേദമന്യേ ഭരണസിരാതലം മുതൽ സംസ്ഥാനമൊട്ടാകെ ഓണം ആഘോഷിക്കുമ്പോൾ പൂവിളി കാഴ്ചകൾ തരുന്ന സന്തോഷം ചില്ലറയൊന്നുമല്ല.
അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതൽ ജോലിചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്ന് എന്ന നിലയിൽ ഓണം ഇപ്പോൾ അവരുടേത് കൂടി ആയിക്കഴിഞ്ഞു. കാണം വിറ്റ് ഓണം ആഘോഷിക്കാതെ കടമകൾ നിർവഹിച്ചു കൊണ്ടുള്ള ഓണം നമുക്ക് ആഘോഷിക്കാം… നന്മകൾ നിറച്ച് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം ഓണാശംസകൾ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here