പിഎസ്‌സി പരീക്ഷ ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ പിഎസ്‌സി ചെയർമാനുമായി മുഖ്യമന്ത്രി ചർച്ച നടത്തും

പിഎസ്‌സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‌സി ചെയർമാനുമായി ചർച്ച നടത്തും. സെപ്റ്റംബർ 16നാണ് ചർച്ച. സർക്കാരിന്റെ ഭാഷാനയം പിഎസ്‌സി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പിഎസ്‌സി ഓഫീസിനു മുന്നിൽ നിരാഹാരസമരം തുടരുകയാണ്.
സർക്കാരിന്റെ ഭാഷാനയം അംഗീകരിക്കണമെന്നും പിഎസ്‌സി ചോദ്യപേപ്പർ മലയാളത്തിൽ കൂടി വേണമെന്ന് ആവശ്യപ്പെട്ടും ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുകയാണ്. ഇതിന്റെ ഭാഗമായി പട്ടം പിഎസ്‌സി ആസ്ഥാന മന്ദിരത്തിനു മുന്നിൽ ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരവും തുടങ്ങി. ഇതിനു പിന്തുണയുമായി കഥാകൃത്തുക്കളും കവികളും ഉൾപ്പെടെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പ്രക്ഷോഭത്തിൽ പങ്കാളികളാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ചോദ്യപേപ്പർ ഇംഗ്ലീഷിനൊപ്പം മലയാളത്തിൽ കൂടി വേണമെന്ന ആവശ്യത്തിൽ പിഎസ്‌സി 16നു ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചത്. ഔദ്യോഗിക ഭാഷാ ഉന്നതതലയോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നുവെങ്കിലും തുടർച്ചയായുള്ള അവധി കാരണം ചർച്ച 16 നു നിശ്ചയിക്കുകയായിരുന്നു. സർക്കാരിന്റെ നീക്കം പ്രതീക്ഷ നൽകുന്നതാണെന്നാണ് സംയുക്ത സമരസമതിയുടെ നിലപാട്.
ഇംഗ്ലീഷിൽ മാത്രം ചോദ്യം തയ്യാറാക്കുന്നതിലൂടെ അവസര തുല്യതയാണ് പിഎസ്‌സി നിഷേധിക്കുന്നതെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഓഗസ്റ്റ് 29 മുതൽ തുടങ്ങിയ നിരാഹാര സമരം തിരുവോണ ദിനത്തിലും തുടരാനാണ് സമര സമിതിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here