നാടുകാണി ചുരം റോഡിലെ ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ തുടരുന്നു
നിലമ്പൂർ നാടുകാണി ചുരം റോഡിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
നാടുകാണി- പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവർത്തികൾ ഉടൻ പൂർത്തിയാകാനിരിക്കെയാണ്, ഇക്കഴിഞ്ഞ മഴക്കെടുതിയിൽ കൂറ്റൻ പാറക്കല്ലുകൾ പതിച്ച് ചുരം റോഡ് പൂർണമായി തകർന്നത്. വനം വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള തടസം, പാറപൊട്ടിച്ച് മാറ്റുന്ന പ്രവർത്തികൾ വൈകിപ്പിച്ചു. കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്ത ശേഷമേ റോഡ് നവീകരണം ആരംഭിക്കാൻ കഴിയൂ.
എന്നാൽ, ഗതാഗതം പൂർവ്വ സ്ഥിതിയിലാകാൻ ഇനിയും മാസങ്ങൾ എടുത്തേക്കും . റോഡിൽ അടിഞ്ഞു കൂടിയ വലിയ പറക്കല്ലുകളാണ് വെല്ലുവിളിയാകുന്നത്. ചുരം റോഡ് പൂർവ്വ സ്ഥിതിയിലാകാൻ മാസങ്ങളെടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നേരത്തെ വ്യക്തമാക്കിയത്. വനം വകുപ്പിന്റെ സഹകരണത്തോടെ താൽകാലികമായി സമാന്തരപാത നിർമിക്കാനുള്ള ആലോചനയിലും അന്തിമ തീരുമാനമായിട്ടില്ല. ഓണക്കാലമായതോടെ സംസ്ഥാനത്തേക്ക് പച്ചക്കറി അടക്കമുള്ളവ എത്തിക്കുന്ന പ്രധാന പാതയായ ചുരം റോഡ് തകർന്നത് വ്യാപാരികൾക്കും തിരിച്ചടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here