മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നോട്ടീസിലെ കുറഞ്ഞ സമയപരിധി ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ കടുത്ത പ്രതിസന്ധിയിൽ. ഒഴിപ്പിക്കൽ നോട്ടീസിലെ കുറഞ്ഞ സമയപരിധി ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നൽകിയ തിരുത്തൽ ഹർജിയിലും ഫ്‌ളാറ്റുടമകൾ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കി റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. പിന്നാലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. ഫ്‌ളാറ്റുകൾ ഒഴിയണമെന്നുകാട്ടി മരട് നഗരസഭ താമസക്കാർക്ക് നോട്ടീസും നൽകി. പിന്നാലെയാണ് അവസാനശ്രമമെന്ന നിലയിൽ ഫ്‌ളാറ്റ് ഉടമകൾ തിരുത്തൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനൊപ്പമാണ് മനുഷ്യാവകാശ ലംഘനവും ഒഴിപ്പിക്കൽ നോട്ടീസിലെ കുറഞ്ഞ കാലപരിധിയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള തീരുമാനം. പുനഃപ്പരിശോധനാ ഹർജി നൽകുന്നത് സർക്കാർ പരിഗണിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ട് വെക്കുന്നു.
Read Also : മരട് ഫ്‌ളാറ്റ് പൊളിക്കൽ; ഫ്ലാറ്റ് ഉടമകളും താമസക്കാരും മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തി
അതേസമയം ഫ്‌ളാറ്റ് പൊളിക്കാനുള്ള ഏജൻസിയെ കണ്ടെത്തുന്നതിനായുള്ള ടെൻഡർ നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് നിർദേശം. ഇതുവരെ സ്വീകരിച്ച നടപടികൾ നഗരസഭ ഇന്ന് സർക്കാരിനെ അറിയിക്കും. ഒഴിപ്പിക്കുന്ന താമസക്കാരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. വിവിധ സർക്കാർ സ്ഥാപനങ്ങടെ ക്വാട്ടേഴ്‌സുകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here